ന്യൂഡൽഹി: ഹിന്ദു ദേശീയ നേതാക്കളുടെ 'ദുരൂഹ' മരണത്തെ കുറിച്ച് സിനിമ വരുന്നു. ദേശീയ പുരസ്കാരം നേടിയ ഉജ്ജ്വൽ ചാറ്റർജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദു നേതാക്കളായ ശ്യാമപ്രസാദ് മൂഖർജി, ദീൻദയാൽ ഉപാധ്യായ, രഘു വീര, ജന സംഘ് മുൻ പ്രസിഡന്‍റ് ലോകേഷ് ചന്ദ്ര എന്നിവരുടെ മരണത്തെ കുറിച്ചാണ് സിനിമയൊരുക്കുന്നത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണവും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.
1992 ൽ ബംഗാളി ചിത്രമായ ഗോണ്ടിയിലൂടെയാണ് ചാറ്റർജി ദേശീയ പുരസ്കാരം നേടുന്നത്. നേതാക്കളുടെ മരണം രാഷ്ട്രീയ കൊലപാതകങ്ങളെന്ന തരത്തിലാണ് ചാറ്റർജി വിശേഷിപ്പിക്കുന്നത്.
ഗാന്ധി വധത്തിന് ശേഷം സംഘ് നേതാക്കളെ ജവഹർലാൽ നെഹ്റു അറസ്റ്റ് ചെയ്തിരുന്നു. ഗാന്ധിയോട് പ്രതികാരം ചെയ്തവരെ ചിത്രത്തിൽ നിന്ന് തന്നെ ഉൻമൂലനം ചെയ്തു. റഷ്യയിലെ രഹസ്യാനേഷണ ഏജൻസിയായ കെ.ജി.ബിയുടെ സഹായത്തോടെയാണ് അത് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം തന്നെ ചിത്രം പൂർത്തിയാക്കുമെന്നും മുഖ്യധാര അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിക്കുമെന്നും സംവിധായകൻ പറഞ്ഞു. ശ്യാമപ്രസാദ് മൂഖർജിയിൽ തുടങ്ങി ശാസ്ത്രിയിലൂടെ കടന്ന് ദീൻദയാൽ ഉപാധ്യായുടെ മരണത്തോടെ അവസാനിക്കുന്ന തരത്തിലാണ് സിനിമ ഒരുക്കുകയെന്നും സംവിധായകൻ വ്യക്തമാക്കി.
അതുൽ ഗംഗ്വാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. എല്ലാവരും മറന്ന കാര്യങ്ങൾ പുതിയ തലമുറക്ക് മനസിലാക്കുന്നതിനാണ് ചിത്രമൊരുക്കുന്നതെന്ന് ഗംഗ്വാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.