ബംഗളൂരു: ഓൺലൈൻ ആപ്പുകൾ ഉപയോഗിച്ച് സർവിസ് നടത്തുന്ന ഓട്ടോകൾക്ക് നിരക്ക് നിശ്ചയിക്കണമെന്ന് കർണാടക സർക്കാറിനോട് ഹൈകോടതി. 15 ദിവസത്തിനകം നിരക്ക് നിശ്ചയിക്കണമെന്നാണ് ഉത്തരവ്. ഉബർ, ഒലെ, റാപിഡോ ആപ്പുകളുടെ അടിസ്ഥാനത്തിലുള്ള ഓട്ടോ സർവിസുകൾ അടിയന്തരമായി നിർത്തിവെക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. വിലക്ക് ലംഘിച്ച് സർവിസ് നടത്തിയ വെബ് ഓട്ടോകൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.
2016ലെ കർണാടക ഓൺ ഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജി അഗ്രിഗേറ്റർ ചട്ടപ്രകാരമുള്ള ലൈസൻസ് ഓൺലൈൻ ഓട്ടോകൾ എടുത്തിട്ടില്ലെന്നും അമിത നിരക്ക് ഈടാക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പിടിമുറുക്കിയത്. എന്നാൽ, ഇതിനെതിരെ ഓല ആപ്പ്, ഉബർ ഇന്ത്യ സിസ്റ്റംസ് ലിമിറ്റഡ് എന്നിവക്ക് സർവിസ് നൽകുന്ന എ.എൻ.ഐ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് രണ്ട് വ്യത്യസ്ത ഹരജികളുമായി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച ജസ്റ്റിസ് എം.ജി.എസ്. കമാൽ, സർവിസ് കമ്പനികളും സർക്കാറും ഇക്കാര്യത്തിൽ സമവായത്തിലെത്തണമെന്ന് നിർദേശിച്ചു. നിരക്ക് നിശ്ചയിക്കുന്നതുവരെ സർവിസ് കമ്പനികൾക്കെതിരെ ഒരുവിധ നിർബന്ധ നടപടിയും പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജി വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.