മംഗളൂരു: കർണാടകയിൽ മന്ത്രിസഭ വികസനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ പാലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച ആവർത്തിച്ചു. ഉഡുപ്പിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അനുയായികൾ പാർട്ടി ഹൈക്കമാൻഡിനെ സമീപിച്ചുവെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും ഞങ്ങൾ അത് അനുസരിക്കും. മന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന കന്നി എം.എൽ.എമാരെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, അത്തരം ആഗ്രഹങ്ങളിൽ തെറ്റൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ആദ്യമായി നിയമസഭാംഗങ്ങളാവുന്നവരെ മന്ത്രിമാരായി നിയമിക്കേണ്ടതില്ലെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചിക്കമംഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വന്യ ജീവി ആക്രമണം പരാമർശിച്ചുകൊണ്ട്, വന അതിർത്തികളിൽ ബാരിക്കേഡുകൾ സ്ഥാപിക്കാനും ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അസിം പ്രേംജി സർവകലാശാലയിൽ എ.ബി.വി.പി നടത്തിയ ആക്രമണത്തെക്കുറിച്ച് സംസാരിക്കവേ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻമുഖ്യമന്ത്രി അഡ്വ.എം. വീരപ്പ മൊയ്‌ലിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ ചർച്ച നടത്തി. പാവങ്ങൾക്കായി ജീവിതം സമർപ്പിക്കുന്ന രാഷ്ട്രീയ നേതാവാണ് മൊയ്‌ലിയെന്ന് സിദ്ധരാമയ്യ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.