ബംഗളൂരു: മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അനീതി സംഭവിച്ചാൽ ശക്തമായി പോരാടുമെന്ന് കർണാടക രാജ്യ വൊക്കലിഗ സംഘം പ്രസിഡന്റ് എൽ. ശ്രീനിവാസ് വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ശിവകുമാർ വൊക്കലിഗയിലെ പ്രബലമായ കർഷക സമൂഹത്തിൽ പെട്ടയാളാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ ശിവകുമാർ കഠിനാധ്വാനം ചെയ്തു. സംസ്ഥാനത്തുടനീളം പര്യടനം നടത്തി സംഘടനയെ ശക്തിപ്പെടുത്തി. അദ്ദേഹത്തിന്റെ പരിശ്രമത്തിലൂടെ കോൺഗ്രസ് 140 സീറ്റ് നേടി തെരഞ്ഞെടുപ്പിൽ വിജയിച്ചു.
സിദ്ധരാമയ്യ രണ്ടര വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തേ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് വിവരം. നേരത്തേ സിദ്ധരാമയ്യ അഞ്ച് വർഷം മുഖ്യമന്ത്രിയായിരുന്നു. ഇത്തവണ അദ്ദേഹം രണ്ടര വർഷം പൂർത്തിയാക്കിയതായി ബംഗളൂരു മുൻ ഡെപ്യൂട്ടി മേയറായ ശ്രീനിവാസ് പറഞ്ഞു.
സിദ്ധരാമയ്യ ശിവകുമാറിന് അധികാരങ്ങൾ കൈമാറുമോ എന്ന് സംശയമുണ്ടെന്നും മന്ത്രിമാരും എം.എൽ.എമാരും ഇക്കാര്യത്തിൽ ഡൽഹിയിൽ പര്യടനം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൊക്കലിഗ സംഘത്തിൽനിന്നുള്ള തങ്ങൾ കോൺഗ്രസ് ഹൈകമാൻഡിനോട് അഭ്യർഥിക്കുന്നത് ശിവകുമാറിന്റെ പരിശ്രമത്തിന് അദ്ദേഹത്തിന് ‘കൂലി’(പ്രതിഫലമായി ഒരു അടയാളം) നൽകണമെന്നാണ്. ശിവകുമാറിന് നൽകിയ വാഗ്ദാനം പാലിക്കണമെന്ന് കോൺഗ്രസ് ഹൈകമാൻഡിനോട് അഭ്യർഥിച്ച ശ്രീനിവാസ്, ഉപമുഖ്യമന്ത്രി പാർട്ടിക്കുവേണ്ടി ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ അച്ചടക്കമുള്ള ഭടന് ഒരു അനീതിയും സംഭവിക്കരുതെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.