ശരൺ
മംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വീണ്ടും ഹിജാബ് അനുവദിക്കാനുള്ള കർണാടക സർക്കാർ തീരുമാനം കാവി ഷാൾ അണിഞ്ഞ് പ്രതിരോധിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് ദക്ഷിണ കന്നട -ഉഡുപ്പി പ്രവിശ്യ സഹ കാര്യദർശി ശരൺ പമ്പുവെൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബക്രീദിനോടനുബന്ധിച്ച് പശുക്കളെ ബലിയർപ്പിക്കുന്നതിൽനിന്ന് മുസ്‌ലിംകൾ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏകീകൃതയും സമത്വവും നിലനിർത്താൻ മുൻ ബി.ജെ.പി സർക്കാർ സ്കൂളുകളിലും കോളജുകളിലും ഹിജാബിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഹിജാബ് അനുവദിച്ചാൽ വിദ്യാർഥികൾക്ക് കാവി ഷാളുകൾ ധരിച്ച് സ്ഥാപനങ്ങളിൽ പോകാൻ തുടങ്ങാം. വി.എച്ച്പിയും ബജ്റംഗ്ദളും അത്തരം വിദ്യാർഥികൾക്ക് പിന്തുണ നൽകും. ഈ വിഷയത്തിൽ സ്കൂളുകളിലും കോളജുകളിലും സംഘർഷങ്ങൾ ഉണ്ടായാൽ സംസ്ഥാന സർക്കാറായിരിക്കും ഉത്തരവാദി. ഹിജാബ് പുനഃസ്ഥാപിച്ച തീരുമാനം പിൻവലിക്കുന്നതാണ് സർക്കാറിന് നല്ലത്.ബണ്ട്വാളിലെ ഗുഡിനബൈലിനടുത്തുള്ള ഉറൂസ് പരിപാടിയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയ എസ്ഡി.പി.ഐ നേതാവിനെതിരെ നടപടിയെടുക്കണം.
ഗോമാംസം കഴിക്കുന്നത് അവരുടെ അവകാശമാണ്എന്നും അത് ചോദ്യം ചെയ്താൽ നിശബ്ദത പാലിക്കരുതെന്നും, അവരുടെ സ്വന്തം രീതിയിൽ പ്രതികരിക്കണമെന്നും, അതുവഴി വർഗീയ സംഘർഷം സൃഷ്ടിക്കണമെന്നും എസ്ഡിപിഐ നേതാവ് പറഞ്ഞതായി ശരൺ ആരോപിച്ചു . ഗോവധം നിരോധിക്കുന്ന നിയമം സംസ്ഥാനത്തുണ്ട്. നിയമലംഘനങ്ങളെ എതിർക്കാൻ സംഘടനകൾക്ക് ഇത് നിയമപരമായ അവകാശം നൽകുന്നു. ഹിന്ദു വികാരങ്ങളെ ബഹുമാനിക്കുന്നതിലൂടെയാണ് യഥാർഥ ഐക്യം ഉണ്ടാവുക. ഇഫ്താർ സമ്മേളനങ്ങളിലേക്ക് ഹിന്ദുക്കളെ ക്ഷണിച്ചും ലഘുഭക്ഷണവും ജ്യൂസും വിളമ്പിയും മാത്രം സാമുദായിക ഐക്യം കൈവരിക്കാനാവില്ലെന്ന് ശരൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.