പ്രതിയെ ബുധനാഴ്ച ഉഡുപ്പി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ
മംഗളൂരു: ഉഡുപ്പി മൽപെ നജാറുവിൽ സൗദി അറേബ്യ പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നാലു പേരെ കൊലപ്പെടുത്തി എന്ന കേസിെൻറ കുറ്റപത്രത്തിൽ പറഞ്ഞ കാര്യങ്ങൾ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെ(39) ബുധനാഴ്ച ഉഡുപ്പി അഡി.ജില്ല സെഷൻസ് കോടതിയിൽ (രണ്ട്) നിഷേധിച്ചു.ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് പ്രതിയെ കനത്ത പൊലീസ് സുരക്ഷ സന്നാഹങ്ങളോടെയാണ് കോടതിയിൽ ഹാജരാക്കിയത്.കേസ് അന്വേഷിച്ച മൽപെ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്.കെ.കൃഷ്ണയുടെ സാന്നിധ്യത്തിൽ ജഡ്ജി ദിനേശ് ഹെഗ്ഡെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. യാതൊരു ഭാവഭേദവുമില്ലാതെ പ്രതി കുറ്റം നിഷേധിച്ചു.
ഇതേത്തുടർന്ന് അടുത്ത മാസം അഞ്ചിന് പ്രിട്രയൽ കോൺഫറൻസ് ചേരാൻ ജഡ്ജി വിധിച്ചു. കേസ് അന്വേഷണ ഉദ്യോഗസ്ഥൻ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്രതിഭാഗം അഭിഭാഷകൻ എന്നിവരാണ് കോൺഫറൻസിൽ ഹാജരാവേണ്ടത്. കഴിഞ്ഞ വർഷം നവംബർ 12നാണ് കേസിന്നാസ്പദ സംഭവം നടന്നത്.
എയർ ഇന്ത്യ വിമാനത്തിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോഴുള്ള സൗഹൃദം അതിരുവിടുന്നത് മനസ്സിലാക്കി എയർഹോസ്റ്റസ് ഐനാസ്(21)അകന്നതിലുള്ള പകയാണ് അവരേയും കുടുംബത്തിലെ മൂന്നു പേരെയും കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരുന്നത്. ഐനാസിനെ മുതിർന്ന സഹപ്രവർത്തകൻ ഭാര്യയും രണ്ട് മക്കളുമുള്ള പ്രവീൺ സഹായിക്കാറുണ്ടായിരുന്നു. എട്ട് മാസത്തോളം തുടർന്ന സൗഹൃദത്തിനിടെ പ്രതിയുടെ ഇരുചക്ര വാഹനം ഉപയോഗിക്കാൻ നൽകുകയും ചെയ്തു.
മോശം പെരുമാറ്റം സൂചന ലഭിച്ചതോടെ എയർഹോസ്റ്റസ് കൂട്ടക്കൊല നടന്നതിെൻറ ഒരു മാസം മുമ്പ് പ്രവീണുമായുള്ള സംസാരം പോലും നിറുത്തി. ഇതിലുള്ള പക കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. ആദ്യം ഐനാസിനേയും തുടർന്ന് മറ്റു മൂന്നു പേരേയും ഒരേ കത്തികൊണ്ട് കൊലപ്പെടുത്തി എന്നും പറയുന്നു. മഹാരാഷ്ട്ര പുനെ പൊലീസ് കോൺസ്റ്റബിൾ ആയിരുന്ന പ്രതി 2007ലാണ് മെച്ചപ്പെട്ട വേതനത്തിൽ എയർ ഇന്ത്യയിൽ കരാർ വ്യവസ്ഥയിൽ ജോലിയിൽ പ്രവേശിച്ചത്. പ്രതിമാസം 70,000 രൂപ സമ്പാദ്യമുള്ളതായാണ് ബാങ്ക് അക്കൗണ്ട് നൽകുന്ന സൂചന. പ്രതിക്കെതിരെ കേസുകൾ ഇല്ല. എന്നാൽ, സമർഥനായ കുറ്റവാളിയെപ്പോലെയായിരുന്നു ഓരോ നീക്കവും.
മംഗളൂരുവിൽ നിന്ന് കാറിൽ ഉഡുപ്പിയിലേക്ക് സഞ്ചരിച്ച പ്രതി വാഹനം ടോൾ ബൂത്ത് പരിസരത്ത് നിറുത്തിയിട്ടാണ് യാത്ര തുടർന്നത്. സി.സി.ടി.വി കാമറയിൽ തെൻറ കാർ പതിയാതിരിക്കാനായിരുന്നു ഇത്. കൃത്യം ചെയ്ത ശേഷം വിവിധ വാഹനങ്ങൾ കയറിയാണ് മുൽകിയിൽ ഇറങ്ങിയത്. മംഗളൂരുവിൽ താമസസ്ഥലത്ത് എത്തി കത്തി അടുക്കളയിൽ ഒളിപ്പിച്ചു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ(23),ഐനാസ്(21), അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.