മംഗളൂരുവിൽ സ്പെഷൽ ആക്ഷൻ ഫോഴ്സ് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര ഉദ്ഘാടനം ചെയ്യുന്നു. നിയമസഭ സ്പീക്കർ യു.ടി. ഖാദർ, മന്ത്രി ദിനേശ് ഗുണ്ടുറാവു, ഡി.ജി.പി എം.എ. സലിം എന്നിവർ സമീപം
മംഗളൂരു: കർണാടകയുടെ തീരദേശമേഖലകളിൽ ക്രമസമാധാനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവെപ്പിൽ രാജ്യത്ത് ആദ്യമായി സ്പെഷൽ ആക്ഷൻ ഫോഴ്സ് (എസ്.എ.എഫ്) ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര വെള്ളിയാഴ്ച മംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു. മംഗളൂരുവിൽ ഈയിടെയുണ്ടായ മൂന്ന് കൊലപാതക പശ്ചാത്തലത്തിൽ വർഗീയവിരുദ്ധ സേന രൂപവത്കരിക്കും എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണ കന്നട, ഉഡുപ്പി, ശിവമൊഗ്ഗ എന്നീ ജില്ലകൾ പരിധിയായാണ് എസ്.എ.എഫ് പ്രവർത്തിക്കുക. മൂന്ന് ജില്ലകൾക്കും ഓരോന്ന് വീതമുള്ള മൂന്ന് കമ്പനികളിലായി 258 ഉദ്യോഗസ്ഥരാണ് ഈ സേനയിലുള്ളത്. ഓരോ കമ്പനിയിലും 78 ഉദ്യോഗസ്ഥർ വീതമുണ്ട്. ഡി.ഐ.ജി.പി, എസ്.പി, ഡിവൈ.എസ്.പി, അസിസ്റ്റന്റ് കമാൻഡന്റ്, ഇൻസ്പെക്ടർ, ആർ.പി.ഐ, എസ്.ഐ, സി.എച്ച്.സി, സി.പി.സി, എ.പി.സി തുടങ്ങി വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ എസ്.എ.എഫിൽ ഉൾപ്പെടുത്തും, ഇത് പൊതുക്രമം നിലനിർത്തുന്നതിന് ശക്തമായ മൾട്ടി-ടയർ പ്രതികരണ സംവിധാനം ഉറപ്പാക്കുന്നു.
ഈ സംരംഭം സുരക്ഷ വർധിപ്പിക്കുക മാത്രമല്ല, മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുകയും ചെയ്യുമെന്ന് പരമേശ്വര പറഞ്ഞു. ദക്ഷിണ കന്നടയിലെ ജനങ്ങൾക്ക് സമ്പന്നമായ പാരമ്പര്യത്തിൽ വേരൂന്നിയ വ്യത്യസ്തമായ ചിന്താഗതിയും തൊഴിൽ സംസ്കാരവുമുണ്ട്.എന്നാൽ, വർഗീയ വിദ്വേഷം ജില്ലയുടെ സമാധാനത്തിനും ഐക്യത്തിനും ഭീഷണിയാണ്. വർഗീയ വിദ്വേഷം നിയന്ത്രിക്കാനും ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഒരു പ്രത്യേക ആക്ഷൻ ഫോഴ്സ് സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു, നിയമസഭ സ്പീക്കർ മംഗളൂരു എം.എൽ.എ യു.ടി. ഖാദർ, ഡി.ജി- ഐ.ജി.പി എം.എ. സലീം, ഐ.ജി.പി വെസ്റ്റേൺ റേഞ്ച് അമിത് സിങ്, മംഗളൂരു പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി, ദക്ഷിണ കന്നട എസ്.പി ഡോ. അരുൺ കുമാർ, എം.എൽ.സിമാരായ ഇവാൻ ഡിസൂസ, എം.എൽ.സിയും വിദ്യാഭ്യാസ വിചക്ഷണനുമായ മഞ്ജുനാഥ് ഭണ്ഡാരി, ഡെപ്യൂട്ടി കമീഷണർ മുല്ലൈ മുഹിലൻ എന്നിവരും മറ്റ് പ്രമുഖരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.