ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ് ബംഗളൂരു വിധാൻസൗധയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ബംഗളൂരു: പട്ടികജാതി (എസ്.സി) വിഭാഗങ്ങൾക്കായുള്ള സംസ്ഥാനതല ആഭ്യന്തര സംവരണ സർവേ മേയ് 25 വരെ തുടരും. നേരത്തേ മേയ് 17നകം സർവേ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനകം സംസ്ഥാനത്തെ 70 ശതമാനം വീടുകളിൽനിന്നും വിവര ശേഖരണം നടത്തിയതായി കമീഷൻ തലവൻ ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ് പറഞ്ഞു.
എന്നാൽ, ബംഗളൂരു നഗരത്തിൽ സർവേ മന്ദഗതിയിലാണ്. എല്ലാ വീടുകളിൽനിന്നും വിവര ശേഖരണം നടത്താൻ എന്യൂമറേറ്റർമാർക്ക് കൂടുതൽ ദിവസം അനുവദിക്കുന്നതിന്റെ ഭാഗമായാണ് സർവേ 25 വരെ നീട്ടിയത്.
ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് മേയ് 19നും മേയ് 28നും ഇടയിൽ സമർപ്പിക്കാം. മേയ് 26 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ബൂത്ത്തല ക്യാമ്പുകൾ നടക്കും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കർണാടകയിൽ സർവേക്ക് തുടക്കമായത്. നിലവിലുള്ള സംവരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവും ശാസ്ത്രീയവുമായ വിവരങ്ങൾ ശേഖരിക്കുക സർവേയുടെ ലക്ഷ്യം. ഇപ്പോൾ നടക്കുന്ന സർവേ ജാതി സെൻസസ് അല്ലെന്നും പട്ടികജാതി സമൂഹങ്ങളെ കേന്ദ്രീകരിച്ച് മാത്രമുള്ള സർവേയാണെന്നും തിങ്കളാഴ്ച ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2024 ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി ഉത്തരവിന് അനുസരിച്ചും റിട്ട. ഹൈകോടതി ജഡ്ജി നാഗമോഹൻ ദാസ് നേതൃത്വം നൽകുന്ന ഏകാംഗ കമീഷന്റെ ശിപാർശകളുടെ അടിസ്ഥാനത്തിലുമാണ് സർവേ നടത്തുന്നത്.
സർവേ നടപടികൾക്കായി ഏകദേശം നൂറുകോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. സർവേക്കായി ഏകദേശം 65,000 അധ്യാപകരെയും നിയോഗിച്ചു. 10 മുതൽ 12 വരെ അധ്യാപകരുള്ള ഓരോ ഗ്രൂപ്പിനും ഒരു സൂപ്പർവൈസർ മേൽനോട്ടം വഹിക്കും. വിദ്യാഭ്യാസ വകുപ്പിൽനിന്ന് പ്രത്യേകം തെരഞ്ഞെടുത്ത 57,000 അധ്യാപകരെയാണ് സർവേക്കായി നിയോഗിച്ചിരിക്കുന്നത്.
സർവേയർമാർ ഡേറ്റ രേഖപ്പെടുത്തുന്നതിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കും.
വോട്ടർ ഐഡിയിൽ രേഖപ്പെടുത്തിയ വിലാസത്തിന്റെ അടിസ്ഥാനത്തിൽ വീടുകൾ സന്ദർശിക്കുകയും പട്ടികജാതി കുടുംബങ്ങളിലെ ഓരോ അംഗത്തിന്റെയും വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും.
ജാതി, ഉപജാതി വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തും. സർവേയിൽ പങ്കെടുക്കുന്നവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകിയിട്ടുണ്ട്.
ശാസ്ത്രീയ കൃത്യത ഉറപ്പാക്കാൻ മൊബൈൽ ആപ് ഉപയോഗിച്ചായിരിക്കും സർവേ നടത്തുക. രണ്ടു മാസത്തിനകം വിവര ശേഖരണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കും. ഇതിനുശേഷം സർക്കാർ സംവരണ നയങ്ങൾ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.