ബംഗളൂരു: വനിത ഡ്രൈവർമാർക്കും വനിത യാത്രക്കാർക്കും മാത്രമായുള്ള ഓട്ടോ സര്‍വിസ് ‘സഖി’ ഫെബ്രുവരി 14ന് പ്രവർത്തനം ആരംഭിക്കും. രാവിലെ ആറുമുതൽ അർധരാത്രി വരെ സർവിസ് ലഭ്യമാകും.
ആവശ്യം വർധിച്ചാൽ 24 മണിക്കൂറായി സർവിസ് നീട്ടുമെന്ന് സ്ഥാപക കൃഷ്ണവി പരേഖ് പറഞ്ഞു. ജനുവരിയിൽ നടത്തിയ പരീക്ഷണ ഓട്ടത്തിൽ ഒരാഴ്ചക്കിടെ 17 യാത്രകള്‍ വിജയകരമായി പൂർത്തിയാക്കി. ആദ്യത്തെ രണ്ട് കി.മീറ്ററിന് മിനിമം നിരക്ക് 50 രൂപയും തുടർന്നുള്ള ഓരോ കി.മീറ്ററിനും 20 രൂപയുമാണ് നിരക്ക്.
നിലവിലെ ഗതാഗത സംവിധാനമുപയോഗിച്ച് സ്ത്രീകള്‍ക്ക് രാത്രി യാത്രചെയ്യുമ്പോള്‍ അനുഭവിക്കുന്ന ഉത്കണ്ഠയും സുരക്ഷാ കാരണങ്ങളും പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം.
മുംബൈയിലെ പഠനകാലയളവിലും ജോലി ചെയ്തപ്പോഴും രാത്രിയില്‍ യാത്ര ചെയ്യേണ്ട സാഹചര്യം വന്നപ്പോള്‍ നേരിടേണ്ടി വന്ന അനുഭവങ്ങളിൽനിന്നാണ് ഇത്തരമൊരു ആശയം പിറന്നതെന്ന് കൃഷ്ണവി പരേഖ് പറഞ്ഞു.
തന്‍റെ അനുഭവങ്ങള്‍ മറ്റ് സ്ത്രീകളുമായി പങ്കിട്ടപ്പോള്‍ സമാനമായ അനുഭവങ്ങളിലൂടെ അവരും കടന്നുപോയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമായി സർവിസ് അത്യാവശ്യമാണെന്ന് മനസ്സിലായി.
സേവനം വെബ് ആപ്പിലൂടെയും വാട്സ്ആപ്പിലൂടെയും ലഭ്യമാകും. 21നും 40നും ഇടയിൽ പ്രായമുള്ള 50 വനിത ഡ്രൈവർമാരാണ് സഖിയുടെ സാരഥികള്‍. ഇടനിലക്കാരില്ലാതെ വരുമാനം നേരിട്ട് ഡ്രൈവർമാർക്ക് ലഭിക്കും.
ഉപഭോക്തൃ സേവനം, യാത്രികരുമായുള്ള ആശയവിനിമയം എന്നിവയില്‍ ഡ്രൈവർമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഭാവിയില്‍ ട്രാന്‍സ് വനിത ഡ്രൈവര്‍മാരെയും ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നതായി കൃഷ്ണവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.