ബംഗളൂരു: കഴിഞ്ഞ മേയ് നാലിന് ഒരു ദിവസം ഒമ്പതു വീടുകളിൽ മോഷണം നടന്നത് കോറമംഗല നിവാസികളിൽ ആശങ്കയുയർത്തുന്നു. കർണാടകയിൽ രണ്ടാം ഘട്ട പോളിങ് നടക്കുന്ന സമയമായതുകൊണ്ട് പൊലീസുകാർ കൂടുതൽ പേരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നു. വേണ്ടത്ര പൊലീസുകാരില്ലാത്തതിനാൽ പട്രോളിങ്ങും കുറഞ്ഞിരുന്നു. ഈ അവസരം മുതലെടുത്താണ് കവർച്ചക്കാർ മോഷണത്തിനിറങ്ങിയത്. രണ്ട് പേരാണ് അർധരാത്രി ഒരു മണിക്കും പുലർച്ച 4.40നും ഇടയിൽ മോഷണത്തിനിറങ്ങിയതെന്നും ഒരാൾ മതിൽ ചാടിക്കടന്ന് വീട്ടിലേക്ക് കടന്നപ്പോൾ മറ്റൊരാൾ നിരീക്ഷണത്തിനായി പുറത്ത് നിൽക്കുകയായിരുന്നുവെന്നുമാണ് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാകുന്നതെന്ന് കോറമംഗല ഫസ്റ്റ് ബ്ലോക്ക് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പത്മശ്രീ ബലറാം പറഞ്ഞു. വിലപിടിപ്പുള്ള പല സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസിലും പ്രദേശത്തെ എം.എൽ.എ രാമലിംഗ റെഡ്ഡിക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥരെല്ലാം തിരിച്ചെത്തിയതിനാൽ പട്രോളിങ് കൂടുൽ ശക്തമാക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.