മംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസ് ഞായറാഴ്ചത്തെ ജിദ്ദ-മംഗളൂരു നേരിട്ടുള്ള വിമാനം റദ്ദാക്കിയതിനെ തുടർന്ന് മംഗളൂരുവിൽനിന്നും മറ്റ് തീരദേശ ജില്ലകളിൽ നിന്നുമുള്ള നിരവധി ഉംറ തീർഥാടകർ സൗദി അറേബ്യയിൽ കുടുങ്ങിയതായി റിപ്പോർട്ട്.ജൂലൈ 19 ന് മംഗളൂരുവിൽനിന്ന് നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് തീർത്ഥാടകർ ജിദ്ദയിലേക്ക് യാത്ര ചെയ്തത്. ആഗസ്റ്റ് രണ്ടിന് നേരിട്ടുള്ള സർവീസിൽ അവർ മടങ്ങേണ്ടതായിരുന്നു, യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നതായി പറയുന്നു.
15 ദിവസത്തെ ഉംറ തീർത്ഥാടനത്തിനായി താമസം, ഭക്ഷണം, യാത്രയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ എന്നിവയുൾപ്പെടെ ട്രാവൽ ഏജൻസികൾ മുൻകൂട്ടി ക്രമീകരണങ്ങൾ ചെയ്തതാണ്. എന്നാൽ തീർഥാടകർ സൗദി അറേബ്യയിൽ എത്തിയതിനു ശേഷമാണ് മംഗളൂരു വിമാനം റദ്ദാക്കിയതായി അറിയിച്ചതെന്ന് യാത്രക്കാർ ബന്ധുക്കളെ അറിയിച്ചു. ബദൽ ക്രമീകരണത്തിനായി സമീപിച്ചപ്പോൾ മംഗളൂരുവിനു പകരം കണ്ണൂരിലേക്കോ കോഴിക്കോടേക്കോ വിമാന സർവീസ് വാഗ്ദാനം ചെയ്തു.
കർണാടകയിലെ സ്വന്തം വീടുകളിൽ എത്താൻ കേരളത്തിൽ നിന്ന് കൂടുതൽ യാത്ര ചെയ്യേണ്ടിവരുമെന്നും ഇത് അധിക ചെലവുകൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകുമെന്നും തീർത്ഥാടകർ പറഞ്ഞു. പ്രത്യേകിച്ച് പ്രായമായ യാത്രക്കാർക്കും സ്ത്രീകൾക്കും കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്കും ഇത് വലിയ അസൗകര്യമുണ്ടാക്കി. ജിദ്ദയിൽ നിന്ന് മംഗളൂരുവിലേക്ക് അനുയോജ്യമായ ബദൽ വിമാനം ഉടൻ ക്രമീകരിക്കണമെന്നും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും കുടുങ്ങിക്കിടക്കുന്ന തീർത്ഥാടകരും യാത്രാ ഓപ്പറേറ്റർമാരും എയർ ഇന്ത്യ എക്സ്പ്രസിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അവർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോടും (ഡി.ജി.സി.എ) മറ്റ് ബന്ധപ്പെട്ട അധികാരികളോടും അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.