ഹാജബ്ബ നാരങ്ങ വിൽക്കുന്ന ചിത്രം പത്മശ്രീ ആദരമായി ഹൈസ്കൂൾ
ഭിത്തിയിൽ വരച്ചപ്പോൾ
മംഗളൂരു: തെരുവിൽ മധുര നാരങ്ങ വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് സ്ഥാപിച്ച തന്റെ വിദ്യാലയം പി.യു കോളജ് ആയി ഉയർന്നുകാണാനുള്ള പത്മശ്രീ ഹരേക്കള ഹാജബ്ബയുടെ സ്വപ്നം സഫലം. ന്യൂപട്പു ഗവ.ഹൈസ്കൂൾ പ്രീ യൂനിവേഴ്സിറ്റി കോളജ് ആയി ഉയർത്തി സർക്കാർ ഉത്തരവായി. ഈ വിവരം സ്കൂൾ വിദ്യാഭ്യാസ വിഭാഗം അണ്ടർ സെക്രട്ടറി പത്മിനി എസ്.റാവു രേഖാമൂലം ഹാജബ്ബയെ അറിയിച്ചു. സ്കൂൾ ഉയർത്താൻ ആവശ്യപ്പെട്ട് ഹാജബ്ബ ബംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു.
പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനം മുൻനിർത്തി ലഭിച്ച പത്മശ്രീ ഏറ്റുവാങ്ങിയതിനെത്തുടർന്ന് ഹാജബ്ബ എല്ലാ വേദികളിലും ഉന്നയിച്ച ആവശ്യവും ഇതായിരുന്നു. മംഗളൂരു സെൻട്രൽ മാർക്കറ്റിൽ കുട്ടയിൽ മധുരനാരങ്ങ ചുമന്ന് വില്പന നടത്തി കുടുംബം പുലർത്തിയ ഹാജബ്ബ ആ വരുമാനത്തിൽനിന്ന് സ്വരൂപിച്ച തുക വിനിയോഗിച്ച് തന്റെ ഗ്രാമത്തിൽ സ്കൂൾ തുടങ്ങുകയായിരുന്നു.
പിന്നീട് സർക്കാർ ഏറ്റെടുത്ത ഈ വിദ്യാലയം പിന്നീട് ഹൈസ്കൂളായി. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് ഹാജബ്ബയുടെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.