മംഗളൂരു: കാസർകോട് ജില്ലയിലെ വൊർക്കടിയിൽ മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മെൽവിൻ മൊണ്ടീറോവിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ബൈന്ദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൽത്തോടിലെ ബയതിയാനിക്ക് സമീപത്തുനിന്നാണ് അറസ്റ്റ്. അന്വേഷണത്തിനായി ഇയാളെ മഞ്ചേശ്വരം പൊലീസിന് കൈമാറി.
വൊർക്കാടി നല്ലങ്ങിപ്പടവ് സ്വദേശിയും പരേതനായ ലൂയിസ് മൊണ്ടീറോയുടെ മകനുമായ മെൽവിൻ വ്യാഴാഴ്ച രാവിലെ തന്റെ മാതാവ് ഹിൽഡ മൊണ്ടീറോയെ (59) വീട്ടിൽ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരുന്നു. സംഭവം നടക്കുമ്പോൾ മെൽവിനും ഹിൽഡയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.
മാതാവിനെ കൊലപ്പെടുത്തിയശേഷം മെൽവിൻ അയൽവാസിയും ബന്ധുവുമായ വിക്ടറിന്റെ ഭാര്യ ലോലിറ്റയുടെ (30) വീട്ടിലെത്തി അമ്മയെ കാണാനില്ലെന്ന് പറഞ്ഞു. ലോലിറ്റ, ഹിൽഡയെ കാണാൻ ഓടിയെത്തിയപ്പോൾ, അയാൾ ലോലിറ്റയെയും തീകൊളുത്തിയെന്നാണ് ആരോപണം. ഗുരുതര പൊള്ളലേറ്റ ലോലിറ്റ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു പൊലീസ്. കുറ്റകൃത്യം ചെയ്തശേഷം മെൽവിൻ ഓട്ടോറിക്ഷയിൽ ഹൊസങ്കടിയിലേക്ക് രക്ഷപ്പെടുകയും പിന്നീട് മംഗളൂരുവിലേക്ക് ബസിൽ കയറുകയും ചെയ്യുകയായിരുന്നു.
ഹിൽഡയുടെ ഇളയ മകൻ ആൽവിൻ അടുത്തിടെ ജോലിക്കായി കുവൈത്തിലേക്ക് പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.