ദേശീയ നാടകോത്സവത്തിന്‍റെ ഭാഗമായി നടക്കുന്ന കരകൗശല മേള സാംസ്കാരിക മന്ത്രി ശിവരാജ് എസ്. തങ്കഡഗി സന്ദര്‍ശിച്ചപ്പോള്‍
ബംഗളൂരു: 25ാമത് ബഹുരൂപി ദേശീയ നാടകോത്സവം സാംസ്കാരിക മന്ത്രി ശിവരാജ് എസ്. തങ്കഡഗി രംഗയാന പരിസരത്ത് വനരംഗക്ക് മുന്നില്‍ സ്ഥാപിച്ച ഡോ. ബി.ആർ. അംബേദ്കറുടെ ‘അമുർത്ത ശിൽപ’ അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സാധാരണക്കാരായ ആളുകള്‍ക്കും പരിശ്രമത്തിലൂടെ രാജ്യത്തിന്‍റെ ഉന്നത സ്ഥാനത്ത് എത്താന്‍ സാധിക്കുമെന്ന് ഡോ.ബി.ആർ. അംബേദ്കര്‍ തെളിയിച്ചുവെന്ന് മന്ത്രി പറഞ്ഞു. പത്മശ്രീ പുരസ്‌കാര ജേതാവും മണിപ്പൂരിലെ നാടകപ്രവർത്തകയുമായ ഹെയ്‌സ്‌നം സാബിത്രി ദേവിയെ ‘ബെല്ലി ബഹുരൂപി രംഗ ഗൗരവ’ നൽകി ആദരിച്ചു.
നാടകോത്സവത്തില്‍ ഇത്തവണ 24 നാടകങ്ങൾ അവതരിപ്പിക്കും. ഇവയില്‍ 12 എണ്ണം ഡോ. അംബേദ്കറുടെ ജീവിതം, സംഭാവന, ഗവേഷണം, പ്രസ്ഥാനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ വിവിധ ഭാഷകളിലായി അരങ്ങേറും. കൂടാതെ, കുട്ടികളുടെ ബഹുരൂപിയുടെ ഭാഗമായി ഡോ. അംബേദ്കറെക്കുറിച്ചുള്ള ആറു നാടകങ്ങൾ കുട്ടികൾ അവതരിപ്പിക്കും.
കന്നട-സാംസ്കാരിക വകുപ്പ് സെക്രട്ടറി ജെ. മഞ്ജുനാഥ്, ഡെപ്യൂട്ടി കമീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി, മൈസൂരു സിറ്റി കോർപറേഷൻ കമീഷണർ ഷെയ്ഖ് തൻവീർ ആസിഫ്, കന്നട-സാംസ്കാരിക വകുപ്പ് ജോ. ഡയറക്ടർ വി.എൻ. മല്ലികാർജുനസ്വാമി, രംഗയാന മൈസൂരു ഡയറക്ടർ സതീഷ് തിപ്തൂർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം.ഡി. സുദർശൻ, രംഗ സമാജ അംഗം എച്ച്.എസ്. സുരേഷ് ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കരകൗശല മേള, പുസ്തക പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം എന്നിവ നാടകോത്സവത്തിന്‍റെ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.