‘പുട്ടിന് തേങ്ങയിടുന്നതുപോലെ’ എന്നൊരു നാടൻ ചൊല്ലുണ്ട്. ഒരു കാര്യം ഇടക്കിടെ വന്നു ചേരുന്നതിനുള്ള നാടൻ ഉപമയാണത്. ബീജാപൂർ (വിജയപുര) ലോക്സഭ മണ്ഡലത്തിന്റെ കാര്യത്തിൽ ഇതു യോജിക്കും. കോൺഗ്രസിന്റെ മണ്ഡലത്തിൽ ഇടക്കിടെ പല പാർട്ടികളും ജയിച്ചുവരുന്നതായിരുന്നു മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിൽ പക്ഷേ മണ്ഡലത്തിന്റെ വോട്ട് താമരക്കായിരുന്നു. എം.പി എന്ന നിലയിൽ ഡബ്ൾ ഹാട്രിക്കും മണ്ഡലത്തിൽ നിന്നും ഹാട്രിക് വിജയവും കരസ്ഥമാക്കിയ രമേഷ് ജിഗിനാഗി ബി.ജെ.പി ടിക്കറ്റിൽ വീണ്ടും ജനവിധി തേടിയിറങ്ങുമ്പോൾ മുൻ എം.എൽ.എ രാജു അലഗൂറാണ് കോൺഗ്രസിനായി മത്സരത്തിനിറങ്ങുന്നത്.
മുമ്പ് സമീപ മണ്ഡലമായ ചിക്കോടിയിൽനിന്ന് മൂന്നു പാർട്ടി ടിക്കറ്റിലായി മൂന്നു തവണ ജയിച്ച അപൂർവത കൂടിയുണ്ട് രമേശ് ജിഗജിനാഗിക്ക്. 1998ൽ ലോക്ശക്തി, ’99ൽ ജെ.ഡി.യു, 2004ൽ ബി.ജെ.പി ടിക്കറ്റുകളിലായാണ് രമേശ് ലോക്സഭയിലെത്തിയത്. 2009ൽ വിജയപുര എസ്.സി സംവരണ മണ്ഡലമായതോടെ ഇവിടേക്ക് ചുവടുമാറ്റി. അഞ്ചു നദികൾ മണ്ഡലത്തിലൂടെ ഒഴുകിയിട്ടും വരൾച്ചയിൽ നിന്നും കരകയറാനായില്ല എന്നതാണ് ബീജാപൂരിന്റെ ദുര്യോഗം.
കർണാടകയിലെ വളർന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ഹബ് കൂടിയാണ് ബീജാപൂർ. വിവിധ പാർട്ടികൾ മണ്ഡലത്തെ പ്രതിനിധാനംചെയ്ത് പാർലമെന്റിലെത്തിയിട്ടും ഓർത്തുവെക്കാൻ മാത്രം സംഭാവനകളൊന്നും അവരാരും മണ്ഡലത്തിന് നൽകിയിട്ടില്ല. ഒച്ചിഴയും വേഗത്തിലുള്ള അപ്പർ കൃഷ്ണ പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ, ഗവ. മെഡിക്കൽ കോളജിന്റെ അഭാവം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യ വികസനമില്ലായ്മ, വരൾച്ച, കുടിവെള്ളം, പണിതീരാത്ത റെയിൽവേ പദ്ധതികൾ തുടങ്ങിയവയാണ് അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾ. കല്യാണ കർണാടകയുടെ പ്രത്യേക പദവി (ആർട്ടിക്കിൾ 371ജെ) ബീജാപൂരിലേക്കും നീട്ടണമെന്ന ആവശ്യത്തിന് പത്ത് വയസ്സ് കഴിഞ്ഞു. കോൺഗ്രസ് കഴിഞ്ഞ തവണ ബഞ്ജാറ ജാതിയിൽപെട്ട സ്ഥാനാർഥിയെ നിർത്തിയതു കൊണ്ട് എസ്.സി വോട്ടുകൾ ബി.ജെ.പിയിലേക്കെത്തി എന്നാണ് രാഷ്ട്രീയ നിരീക്ഷണം.
രണ്ട് സ്ഥാനാർഥികളും എസ്.സി വിഭാഗത്തിൽ നിന്നായതുകൊണ്ട് ഇത്തവണ ഈ വോട്ടുകൾ വിഭജിക്കപ്പെടും. മണ്ഡലത്തിൽ ഭൂരിപക്ഷം വരുന്ന ലിംഗായത്തുകൾ തന്നെയാണ് ബി.ജെ.പിക്ക് തുണ. 17.75 ലക്ഷം വോട്ടർമാരിൽ ആറു ലക്ഷത്തോളം ലിംഗായത്ത് സമുദായക്കാരാണ്. ദലിതുകൾ നാലു ലക്ഷവും രണ്ടര ലക്ഷം മുസ്ലിംകളും ഒരു ലക്ഷം കബ്ബാലിഗ സമുദായക്കാരും ബ്രാഹ്മണരുമുണ്ട്. വിജയപുര ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടത് ആദിൽ ഷാഹി സാമ്രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിലാണ്. ഡൽഹി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചരിത്ര സ്മാരകങ്ങളുള്ള നഗരം. നാനാതരം മുന്തിരി വിളയുന്ന നാട്ടിൽ പലകുറി പല പാർട്ടികളും പ്രതിനിധാനംചെയ്ത മണ്ഡലം ഇത്തവണ ആരെ പിന്തുണക്കുമെന്ന് കണ്ടറിയാം.
ബീജാപൂർ ലോക്സഭ മണ്ഡലം
വോട്ടുനില 2019
- രമേശ് ജിഗജിനാഗി (ബി.ജെ.പി) -635,867
- സുനിത ചവാൻ (ജെ.ഡി.എസ്) -3,77,829
നിയമസഭ മണ്ഡലങ്ങൾ (2023)
- കോൺഗ്രസ്: ബസവന ബാഗേവാഡി, ബാബലേശ്വർ,
- ഇന്ദി, മുദ്ദബിഹാൽ, നാഗ്താൻ, സിന്ദഗി
- ബി.ജെ.പി: ബീജാപൂർ സിറ്റി
- ജെ.ഡി.എസ്: ദേവർ ഹിപ്പപർഗി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.