1971ലെ തെരഞ്ഞെടുപ്പിനുശേഷം ഒറ്റത്തവണ മാത്രം കോൺഗ്രസിന് വിജയിക്കാനായ മണ്ഡലമാണ് ബംഗളൂരു സൗത്ത്. 1989ൽ മുൻ മുഖ്യമന്ത്രി ആർ. ഗുണ്ടുറാവുവാണ് അവസാനമായി മണ്ഡലത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി. മന്ത്രിയും മുൻ കെ.പി.സി.സി പ്രസിഡന്റുമായ ദിനേശ് ഗുണ്ടുറാവുവിന്റെ പിതാവ്. ജനതപാർട്ടി രൂപവത്കരണത്തിന് പിന്നാലെ 1977ൽ കോൺഗ്രസിൽനിന്ന് മണ്ഡലം പിടിച്ചെടുത്ത ശേഷം ഹാട്രിക് തികച്ചാണ് ജനതാപാർട്ടി സീറ്റ് ആർ. ഗുണ്ടുറാവുവിന് അടിയറവെച്ചത്. ജനതാപാർട്ടി ബി.ജെ.പിയായി രൂപം മാറിവന്ന് 1991 മുതൽ ബംഗളൂരു സൗത്ത് കൈയടക്കി. പിന്നീട് ആറു തവണ എച്ച്.എൻ. അനന്ത്കുമാർ മണ്ഡലത്തിൽ താമരവിരിയിച്ചു. ബംഗളൂരുവിൽ ബി.ജെ.പിയുടെ സുരക്ഷിത മണ്ഡലമെന്ന് വിലയിരുത്തപ്പെടുന്ന ബംഗളൂരു സൗത്തിൽ മോദിയുടെ മാനസപുത്രനായ യുവ മോർച്ച ദേശീയ പ്രസിഡന്റും സിറ്റിങ് എം.പിയുമായ തേജസ്വി സൂര്യ വീണ്ടും ജനവിധി തേടുമ്പോൾ മുൻ എം.എൽ.എയും അഖിലേന്ത്യ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സൗമ്യ റെഡ്ഡിയെയാണ് കോൺഗ്രസ് മണ്ഡലം വെട്ടിപ്പിടിക്കാനുള്ള ദൗത്യം ഏൽപിച്ചത്.
ന്യൂയോർക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠനം പൂർത്തിയാക്കിയ സൗമ്യ റെഡ്ഡി, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയനഗർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ബി.ജെ.പി സ്ഥാനാർഥിയുടെ അപ്പീൽ പ്രകാരം നടത്തിയ റീകൗണ്ടിങ്ങിൽ 16 വോട്ടിനാണ് തോറ്റത്. അന്ന് ഗ്രൗണ്ടിൽ ഇറങ്ങിക്കളിച്ച തേജസ്വിയുമായിട്ടാണ് സൗമ്യ ഇപ്പോൾ നേർക്കുനേരെ ഏറ്റുമുട്ടാൻ വരുന്നത്. ബി.എസ്.പിക്കു വേണ്ടി അരുൺ പ്രസാദും രംഗത്തുണ്ട്. എല്ലാ ബി.ജെ.പി നേതാക്കളെയും പോലെ നരേന്ദ്ര മോദിയുടെ പേര് പറഞ്ഞാണ് തേജസ്വിയും വോട്ട് പിടിക്കുന്നത്. ആവശ്യത്തിന് വർഗീയ കാർഡുകളുമിറക്കുന്നുണ്ട്. അനാവശ്യ സൗജന്യങ്ങൾ നൽകി സംസ്ഥാനത്തെ പാപ്പരാക്കുകയാണ് കോൺഗ്രസ് എന്നാണ് തേജസ്വിയുടെ വാദം. പ്രകടനപത്രികയിലെ അഞ്ചിന പദ്ധതികളിലാണ് കോൺഗ്രസ് ഊന്നുന്നത്. വനിതകൾക്ക് സൗജന്യ യാത്ര നൽകിയ ശക്തി ഗ്യാരന്റി ചൂണ്ടിക്കാണിച്ചുകൊണ്ട് ഏത് അഛേ ദിന്നിനാണ് നിങ്ങളുടെ വോട്ടെന്ന് ചോദിക്കുകയാണ് സൗമ്യ. വൊക്കലിഗ വോട്ടുകളും ബ്രാഹ്മണ വോട്ടുകളും നിർണായകമായ മണ്ഡലത്തിൽ നിന്ന് ബംഗളൂരുവിൽ നിന്നാദ്യമായി ഒരു വനിത എം.പി പാർലമെന്റിൽ എത്തുമോ എന്നതാണ് ചോദ്യം. എട്ടു നിയമസഭ മണ്ഡലങ്ങളിൽ മൂന്നെണ്ണം കോൺഗ്രസും അഞ്ചെണ്ണം ബി.ജെ.പിയും പങ്കിടുകയാണ്. 33 വർഷത്തിന് ശേഷം കോൺഗ്രസിന്റെ വിത്തിറക്കാൻ ബംഗളൂരു സൗത്തിന്റെ മണ്ണ് പാകമായിട്ടുണ്ടെന്ന് നേതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.