പ്രതിപക്ഷ അംഗങ്ങൾ ബുധനാഴ്ച കർണാടക നിയമസഭയുടെ നടുത്തളത്തിൽ നടത്തിയ പ്രതിഷേധം
ബംഗളൂരു: എക്സൈസ് മന്ത്രി ആർ.ബി. തിമ്മാപൂരിന്റെ വകുപ്പിൽ 6000 കോടിയുടെ അഴിമതി നടന്നുവെന്ന വൈൻ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഗുരുസ്വാമിയുടെ പ്രസ്താവന ഏറ്റുപിടിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ കർണാടക നിയമസഭ ബുധനാഴ്ച പ്രക്ഷുബ്ധമായി.തലേന്ന് രാത്രി സഭയിൽ ഭജന നടത്തി പ്രതിഷേധിച്ച ബി.ജെ.പി, ജെ.ഡി.എസ് അംഗങ്ങൾ ബുധനാഴ്ച നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി.
സഭ സമ്മേളിച്ചപ്പോൾ, തിമ്മാപൂരിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി, ജെ.ഡി (എസ്) എം.എൽ.എമാർ സഭയുടെ നടുത്തളത്തിലിരുന്ന് മുദ്രാവാക്യം വിളിച്ചു. എക്സൈസ് വകുപ്പിൽ ലൈസൻസുകൾ നൽകുന്നതിനും സ്ഥലംമാറ്റം സുഗമമാക്കുന്നതിനും കൈക്കൂലി വാങ്ങുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു.എക്സൈസ് വകുപ്പിൽ ഏകദേശം 6,000 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വൈൻ മർച്ചന്റ്സ് അസോസിയേഷൻ ആരോപിച്ചത് -അദ്ദേഹം എടുത്തുപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോഡിങ്ങുകൾ പുറത്തുവന്നിട്ടുണ്ട്. ലോകായുക്തയിൽ പരാതികൾ നൽകിയിട്ടുമുണ്ട്. ‘കൊള്ളയടിച്ച പണം’ ഭരണകക്ഷിയായ കോൺഗ്രസ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടിക്ക് ഫണ്ട് നൽകാൻ ഉപയോഗിക്കുന്നുണ്ടെന്ന് അശോക അവകാശപ്പെട്ടു. എക്സൈസ് വകുപ്പിൽ നടന്നതായി ആരോപിക്കപ്പെടുന്ന അഴിമതി തെളിയിക്കുന്ന ഓഡിയോ തെളിവുകൾ അടങ്ങിയ മൂന്ന് പെൻഡ്രൈവുകൾ താൻ സഭയിൽ നൽകിയിട്ടുണ്ട്. മന്ത്രിക്ക് കമീഷൻ പോകുന്നതിനെക്കുറിച്ച് എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ പ്രസ്താവനയുണ്ടെന്നും അശോക പറഞ്ഞു. തിമ്മാപൂർ ഉടൻ രാജിവെച്ച് അന്വേഷണം നടത്തണം. മന്ത്രിയുടെ രാജി ഉടൻ സ്വീകരിക്കണമെന്നും അന്വേഷണം നടത്തണമെന്നും മൂന്ന് മാസത്തിന് ശേഷം അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ എടുക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു.
കോൺഗ്രസിലെ കെ.ജെ. ജോർജും ബി.ജെ.പിയിലെ കെ.എസ്. ഈശ്വരപ്പയും മുമ്പ് ആരോപണങ്ങളെ തുടർന്ന് മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഈ അഴിമതിയിൽ മുഖ്യമന്ത്രിയുടെ പങ്ക് എന്താണെന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. ആരോപണം നേരിടുന്ന മന്ത്രിക്കെതിരെ നടപടിയെടുക്കാത്തതിന് സിദ്ധരാമയ്യ ധാർമികത പ്രസംഗിക്കുന്നു, പക്ഷേ അദ്ദേഹത്തിന് എന്തെങ്കിലും ധാർമികതയുണ്ടോ? -പ്രതിപക്ഷ നേതാവ് ചോദിച്ചു. വാല്മീകി പട്ടികവർഗ വികസന കോർപറേഷൻ ഫണ്ട് ഭരണകക്ഷിയായ കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചു. ഇപ്പോൾ അസം തെരഞ്ഞെടുപ്പിൽ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നത്. കേരളത്തിന് കെ.ജെ. ജോർജാണ് ചുമതല വഹിക്കുന്നത്, ഈ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന ഫണ്ട് കർണാടക എക്സൈസ് വകുപ്പിന്റേതാണ്.
കോൺഗ്രസ് കർണാടകയെ തങ്ങളുടെ എ.ടി.എം ആയി ഉപയോഗിക്കുന്നുവെന്ന് ഞങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിന് കർണാടക അവരുടെ തെരഞ്ഞെടുപ്പുകൾക്ക് ധനസഹായം നൽകുന്ന ഒരു റിസർവ് ബാങ്കാണെന്ന് പുറത്തുവരുന്നു. -അശോക പറഞ്ഞു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും ചില മുദ്രാവാക്യങ്ങൾ ഉയർന്നു.
പ്രതിപക്ഷത്തെ പ്രതിഷേധം പിൻവലിക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിന്മേലുള്ള ചർച്ച തുടരാൻ സ്പീക്കർ യു.ടി. ഖാദർ കോൺഗ്രസ് അംഗങ്ങളെ അനുവദിച്ചു. വിബി ജി റാം ജി ആക്ട് ഉടൻ പിൻവലിക്കാനും എം.ജി.എൻ.ആർ.ഇ.ജി.എ പുനഃസ്ഥാപിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കുറച്ചുസമയത്തിനുശേഷം പ്രതിഷേധവും മുദ്രാവാക്യങ്ങളും രൂക്ഷമായപ്പോൾ, ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ മനപ്പ ലമാനി സഭ കുറച്ചുസമയത്തേക്ക് നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.