കെ.പി.എസ്.സി അഴിമതി; ഐ.എ.എസ് ഉദ്യോഗസ്ഥനെയും ഇടനിലക്കാരനെയും ഇ.ഡി ചോദ്യംചെയ്തു
ബംഗളൂരു: കർണാടക പബ്ലിക് സർവിസ് കമ്മീഷൻ (കെ.പി.എസ്.സി) വെറ്ററിനറി ഓഫിസർ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ജ്ഞാനേന്ദ്ര കുമാറിനെയും ഇടനിലക്കാരൻ ബസവരാജു കണ്ണാലെയെയും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചൊവ്വാഴ്ച ചോദ്യം ചെയ്തു.
വിചാരണ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ബാരക്കിലെ മുറിയില്‍ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ചോദ്യം ചെയ്യൽ തുടർന്നു. രാവിലെ അന്വേഷണ ഉദ്യോഗസ്ഥർ ഇരുവരെയും വെവ്വേറെ ചോദ്യം ചെയ്തു. ഉച്ചഭക്ഷണത്തിന് ശേഷം ഇരുവരെയും ഒന്നിച്ച് ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
താൻ ആരിൽ നിന്നും നിയമവിരുദ്ധമായി പണം സ്വീകരിച്ചിട്ടില്ലെന്നും ക്രമക്കേടുകളിൽ പങ്കില്ലെന്നും ജ്ഞാനേന്ദ്ര കുമാർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞുവെങ്കിലും ബസവരാജു കണ്ണാലെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഉച്ചകഴിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലില്‍ പണം സ്വീകരിച്ചതായി അദ്ദേഹം സമ്മതിക്കുകയും ചില സ്ഥലങ്ങളിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു.
ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചുവരുന്നു. ഉദ്യോഗാര്‍ഥികളിൽ നിന്ന് പണം പിരിച്ച് തസ്തികകൾ നേടാൻ സഹായിച്ചതായി ബസവരാജു കണ്ണാലെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ജ്ഞാനേന്ദ്ര കുമാറും കമ്മീഷനിലെ മറ്റുള്ളവരും തന്നെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ സ്വത്തിനെക്കുറിച്ചുള്ള വിശദാംശങ്ങളും കണ്ണാലെ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.