പ്രതീകാത്മക ചിത്രം
എൻജിനീയേഴ്സിന്റെ പേരിനൊപ്പം 'Er.' ഉപയോഗിക്കാൻ കർണാടക സർക്കാർ അനുമതി; എൻജിനീയേഴ്സ് ദിനം ഇനി ഔദ്യോഗിക പരിപാടി
ബംഗളൂരു: എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം, സംസ്ഥാനത്തെ എൻജിനീയർമാർക്ക് അവരുടെ പേരിനൊപ്പം ‘Er.’ (ഇആർ) എന്ന സ്ഥാനപ്പേര് ഔദ്യോഗികമായി ഉപയോഗിക്കാനും സർക്കാർ അനുമതി നൽകി. ചൊവ്വാഴ്ച ബംഗളൂരുവിൽ നടന്ന ചടങ്ങിൽ മുൻ മൈസൂർ ദിവാനായിരുന്ന സർ എം. വിശ്വേശ്വരയ്യയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആണ് ഈ പ്രഖ്യാപനം നടത്തിയത്.
രാജ്യത്തിന്റെ സമഗ്ര വികസനത്തിലും സാമ്പത്തിക പുരോഗതിയിലും എൻജിനീയർമാർ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ മുൻനിർത്തിയാണ് ഈ ആദരവ്. എൻജിനീയേഴ്‌സ് ദിനം സർക്കാരിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി ആചരിക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകിയതായി മുഖ്യമന്ത്രി അറിയിച്ച് മണിക്കൂറുകൾക്കകം തന്നെ ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.
അടുത്തിടെ അധ്യാപകർക്ക് പേരിന് മുന്നിൽ ‘Tr.’ എന്ന് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് എൻജിനീയർമാർക്കും സമാനമായ ഔദ്യോഗിക അംഗീകാരം നൽകുന്നത്. എൻജിനീയർമാർക്ക് ‘Er.’ എന്നും ലക്ചറർമാർക്ക് ‘Lr.’ എന്നും ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് കോൺഗ്രസ് എം.എൽ.സി ബി.എസ്. ശിവന്ന അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ പുതിയ തീരുമാനത്തെ അദ്ദേഹം പൂർണമായി സ്വാഗതം ചെയ്തു.
സംസ്ഥാനത്ത് പ്രതിവർഷം ഒരു ലക്ഷത്തിലധികം യുവാക്കളാണ് എൻജിനീയറിങ് ബിരുദം നേടി പുറത്തിറങ്ങുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ എൻജിനീയർമാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അവരുടെ സേവനങ്ങളെയും കഴിവുകളെയും ആദരിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. മഹാനായ സാങ്കേതിക വിദഗ്ദ്ധൻ സർ എം. വിശ്വേശ്വരയ്യ രാജ്യത്തിനൊട്ടാകെ മാതൃകയാണെന്നും കർണാടകയുടെ ആധുനിക നിർമിതിയിൽ അദ്ദേഹത്തിന്റെ പങ്ക് സമാനതകളില്ലാത്തതാണെന്നും മുഖ്യമന്ത്രി സ്മരിച്ചു. ഔദ്യോഗിക ദിനാചരണത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.