വ്യാജ മരുന്ന്: കൃപ ഹെൽത്ത് കെയർ ഉടമ അറസ്റ്റിൽ

മംഗളൂരു: കർണാടകയിലെ പ്രധാന അന്തർസംസ്ഥാന വ്യാജ മരുന്ന് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിൽ ആരോഗ്യ സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തതായി ആരോഗ്യമന്ത്രി യു.ടി. ഖാദർ പറഞ്ഞു. ബംഗളൂരു കൃപ ഹെൽത്ത് കെയർ ഉടമ വീരേശ് കുമാർ ജയിനാണ് അറസ്റ്റിലായത്.

തീവ്രപരിചരണ വിഭാഗങ്ങളിൽ (ഐസിയു) ഉപയോഗിക്കുന്ന വ്യാജ കാൻസർ മരുന്നുകൾ, ജീവൻ രക്ഷാ മരുന്നുകൾ, കുത്തിവെപ്പുകൾ എന്നിവ ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവക്ക് വിതരണം ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ബംഗളൂരുവിലെ 90 ലധികം ആശുപത്രികളിലും ക്ലിനിക്കുകളിലും മരുന്നുകൾ വിതരണം ചെയ്തിരിക്കാമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

വ്യാജ മരുന്നുകൾ ലഭിച്ച എല്ലാ സ്ഥാപനങ്ങളെയും തിരിച്ചറിയുന്നതിനായി പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്ത ബാച്ച് നമ്പറുകളും രേഖകളും പരിശോധിച്ചുവരികയാണ്. ഈ വ്യാജ മരുന്ന് റാക്കറ്റിനെ തകർത്തത് കർണാടക സർക്കാരാണെന്നും രാജ്യം കണ്ട ഇത്തരത്തിലുള്ള ഏറ്റവും വലിയ നടപടികളിൽ ഒന്നാണിതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസം 18ന് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പും കർണാടക ഭക്ഷ്യസുരക്ഷാ-മരുന്ന് അഡ്മിനിസ്ട്രേഷനും ബിഡദി ടോൾ ഗേറ്റിന് സമീപമുള്ള ഫാംഹൗസിൽ റെയ്ഡ് നടത്തി അഞ്ചു കോടി രൂപ വിലമതിക്കുന്ന വ്യാജവും കാലഹരണപ്പെട്ടതുമായ മരുന്നുകൾ പിടിച്ചെടുത്തിരുന്നു.

സംസ്ഥാനാന്തരതലത്തിൽ പ്രവർത്തിക്കുന്ന ആശങ്കാജനകമായ വ്യാജമരുന്ന് ശൃംഖലയെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ശൃംഖല തെലങ്കാനയിലെയും ഹിമാചൽ പ്രദേശിലെയും ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് വിലകുറഞ്ഞ ബൾക്ക് മരുന്നുകൾ സംഭരിക്കുകയും ബിഡദിയിൽ നിന്ന് പുതിയ കുപ്പികളിലേക്ക് നിറക്കുകയുമാണ് ചെയ്യുന്നത്. വ്യാജ മരുന്നുകൾ മുൻനിര ബഹുരാഷ്ട്ര കമ്പനികളുടെ പ്രീമിയം ബ്രാൻഡുകളായി പുനർനാമകരണം ചെയ്താണ് വിപണനം നടത്തുന്നത്.

"ഞങ്ങൾ ഒരു ദിവസം പോലും കാത്തിരുന്നില്ല. ആഗസ്റ്റ് 19 ന്, മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായും ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയുമായും നടത്തിയ ചർച്ചക്ക് ശേഷം പ്രധാന അന്തർ സംസ്ഥാന അന്വേഷണത്തിന് നേതൃത്വം നൽകുന്നതിനായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ആറ് അംഗ എസ്‌ഐടി രൂപീകരിച്ചു, ഭക്ഷ്യസുരക്ഷ- മരുന്ന്, വാണിജ്യ നികുതി വകുപ്പുകളിലെ ഉദ്യോഗസ്ഥർ ടീമിൽ ഉണ്ടായിരുന്നു’ -ഖാദർ പറഞ്ഞു.

വ്യാജ മരുന്നുകളുടെ പൂർണ്ണ പട്ടിക കേന്ദ്ര സർക്കാരിനെയും എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പിടിച്ചെടുത്ത ബ്രാൻഡ് മരുന്നുകൾ ഉപയോഗിക്കരുതെന്ന് കർണാടകയിലെ എല്ലാ ആശുപത്രികൾക്കും നഴ്സിങ് ഹോമുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരു​ടെ വിതരണ ശൃംഖല മാപ്പ് ചെയ്യുന്നതിനും രാജ്യവ്യാപകമായ വിതരണം നിർത്തുന്നതിനും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെയും (സിഡിഎസ്‌സിഒ) കേന്ദ്ര ഏജൻസികളുടെയും പിന്തുണ തേടി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദക്ക് വിശദമായി കത്തെഴുതിയതായും ഖാദർ വ്യക്തമാക്കി.

ബംഗളൂരുവിലെ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും വ്യാജ മരുന്നുകളുടെ വിതരണത്തെക്കുറിച്ച് എസ്‌ഐടി അന്വേഷിച്ചുവരികയാണ്. അന്വേഷണം പൂർത്തിയായിക്കഴിഞ്ഞാൽ മുഴുവൻ കണ്ടെത്തലുകളും പൊതുജനങ്ങൾക്ക് മുന്നിൽ വെക്കും. അവരുടെ ശൃംഖലയിലെ ഓരോ കണ്ണിയും ഞങ്ങൾ കണ്ടെത്തും. ഉത്തരവാദികളായ ഓരോ വ്യക്തിക്കും നിയമപ്രകാരം ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യും -മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Karnataka fake medicine racket: Health institute owner held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.