ദിനേശ് ഗുണ്ടു റാവു
ബംഗളൂരു: കർണാടകയിലുടനീളമുള്ള 39 സർക്കാർ ആശുപത്രികളിൽ കാൽമുട്ട്, ഇടുപ്പ് മാറ്റിവക്കൽ ശസ്ത്രക്രിയകൾ നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. മുമ്പ് 17 സർക്കാർ ആശുപത്രികളിൽ മാത്രമേ ശസ്ത്രക്രിയകൾ നടത്താനുള്ള സൗകര്യം ലഭ്യമായിരുന്നുള്ളൂ. 22 സർക്കാർ മെഡിക്കൽ കോളജുകളിലും താലൂക്ക് ആശുപത്രികളും സേവനം ലഭ്യമാകുമെന്ന് മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കാൽമുട്ട്, ഇടുപ്പ് മാറ്റിവക്കൽ ശസ്ത്രക്രിയകള്‍ നടത്തുന്നതിന് രോഗികളെ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു ചെയ്തിരുന്നത്.
2023-24 സാമ്പത്തിക വർഷത്തില്‍ 1,709 കാൽമുട്ട്, ഇടുപ്പ് മാറ്റിവക്കൽ ശസ്ത്രക്രിയകളിൽ 601 എണ്ണം സർക്കാർ ആശുപത്രികളിലാണ് നടത്തിയത്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് പരിശീലനം ലഭിച്ചതിനാല്‍ സ്വതന്ത്രമായി ശസ്ത്രക്രിയകൾ നിര്‍വഹിക്കാന്‍ സാധിക്കും. ജില്ലാ, താലൂക്ക് തലങ്ങളിൽ സേവനം ലഭ്യമാകുന്നതിനാല്‍ രോഗികള്‍ക്ക് സമയവും ചികിത്സ ചെലവും ലാഭിക്കാൻ സാധിക്കും. കൂടാതെ ശസ്ത്രക്രിയയെക്കുറിച്ചുള്ള മാർഗനിർദേശം നൽകുന്നതിനായി സുവർണ ആരോഗ്യ സുരക്ഷാ ട്രസ്റ്റ് ഹെൽപ്പ് ലൈൻ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. രോഗികൾക്ക് 18004258330 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.