ബംഗളൂരു: വേനല്‍ കനത്തതോടെ നഗരത്തില്‍ വേനല്‍ക്കാല രോഗങ്ങളും വര്‍ധിച്ചിരിക്കുന്നു. ഉഷ്ണ തരംഗം മൂലമുള്ള അസുഖങ്ങൾ പരിചരിക്കുന്നതിനായി പ്രത്യേക ‘ഹീറ്റ് സ്ട്രോക്ക് മാനേജ്മെന്‍റ് റൂമുകൾ’ സ്ഥാപിക്കാൻ കർണാടക സർക്കാർ ആശുപത്രികള്‍ക്ക് നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രോഗികളെ പരിചരിക്കുന്നതിനായി കമ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളില്‍ രണ്ട് കിടക്കകളും, താലൂക്ക് ആശുപത്രികൾ അഞ്ച് കിടക്കകളും, ജില്ല ആശുപത്രികൾ 10 കിടക്കകളും നീക്കിവെക്കണമെന്ന് അറിയിച്ച് ആരോഗ്യ കുടുംബക്ഷേമ സേവന കമീഷണറേറ്റ് സര്‍ക്കുലര്‍ പുറത്തിറക്കി.
ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും ഉഷ്ണ തരംഗം മൂലമുള്ള അസുഖങ്ങൾ (എച്ച്.ആര്‍.ഐ) കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നൽകുകയും കടുത്ത ചൂടിൽ രോഗികൾക്കിടയിൽ നിർജ്ജലീകരണം തടയുന്നതിനായി ആശുപത്രികളില്‍ ഒ.ആര്‍.എസ് കോർണറുകൾ സ്ഥാപിക്കൂക, ഫാനുകൾ, ഐസ് ക്യൂബുകൾ, തെർമോമീറ്ററുകൾ തുടങ്ങിയ അവശ്യ സൗകര്യങ്ങളടങ്ങിയ ഹീറ്റ് സ്ട്രോക്ക് മാനേജമെന്‍റ് റൂമുകൾ സജ്ജീകരിക്കുക എന്നീ നിര്‍ദേശങ്ങളും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു.
ഇന്‍റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്‌ഫോം (ഐ.എച്ച്.ഐ.പി) മുഖേന എച്ച്.ആർ.ഐ കേസുകളെക്കുറിച്ചുള്ള ദൈനംദിന റിപ്പോർട്ടുകൾ സമർപ്പിക്കാൻ എല്ലാ ആശുപത്രികള്‍ക്കും നിർദേശം നൽകിയിട്ടുണ്ട്. എല്ലാ വർഷവും മാർച്ച് ഒന്നു മുതൽ ജൂലൈ 31 വരെ സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് സര്‍ക്കുലറില്‍ പരാമര്‍ശമുണ്ട്. ധാരാളം വെള്ളം കുടിക്കുക, അയഞ്ഞതും കട്ടി കുറഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കുക, ശരീരത്തില്‍ ജലാംശം നിലനിർത്താൻ ഒ.ആര്‍.എസ്, പഴങ്ങൾ, ദ്രാവകങ്ങൾ എന്നിവ കഴിക്കുക, പുറത്തിറങ്ങുമ്പോള്‍ തൊപ്പി, സ്കാർഫ് അല്ലെങ്കിൽ കുട എന്നിവ ഉപയോഗിച്ച് തല മൂടുക എന്നിവ പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.