ബന്ദെ നവാസ് മഹബാവ്രി
ബംഗളൂരു: കല്യാണ കർണാടക മേഖലയിൽ ജെ.ഡി-എസിനെ അപ്രതീക്ഷിതമായി പ്രതിരോധത്തിലാക്കി ബിജാപൂർ സിറ്റി സ്ഥാനാർഥി പിന്മാറി. ബന്ദെ നവാസ് മഹബാവ്രിയാണ് തെരഞ്ഞെടുപ്പിൽ നിന്ന് പിൻവാങ്ങിയത്. മണഡലത്തിൽ പാർട്ടി തലത്തിൽ അടിത്തട്ടിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പിൻവലിഞ്ഞത്. നാമനിർദേശ പത്രിക സമർപ്പിക്കുകയും പിൻവലിക്കുകയും ചെയ്യേണ്ട തീയതി കഴിഞ്ഞതിനാൽ മറ്റൊരാളെ ജെ.ഡി-എസിന് പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയാക്കാനാവില്ല. ഞായറാഴ്ച വാർത്താസമ്മേളനം വിളിച്ചാണ് ബന്ദെ നവാസ് പിന്മാറ്റം പ്രഖ്യാപിച്ചത്.
നാണംകെട്ട് തോൽക്കുന്നതിനെക്കാളും നല്ലത് നേരത്തെ പിന്മാറുന്നതാണെന്നും കോൺഗ്രസ് സ്ഥാനാർഥിയായ അബ്ദുൽ ഹമീദ് കാജാസാഹിബ് മുഷ്രിഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനതാപരിവാർ കാലം മുതൽ രാഷ്ട്രീയ മേഖലയിലുള്ള ബന്ദെ നവാസ് 40 വർഷമായി പ്രവർത്തിക്കുന്നു. 2008ൽ നേരിയ മാർജിനാണ് തോൽവി വഴങ്ങിയത്. തന്റെ പിന്മാറ്റ തീരുമാനം പാർട്ടി നേതാക്കളായ എച്ച്.ഡി. ദേവഗൗയെയും എച്ച്.ഡി. കുമാരസ്വാമിയെയും ഞെട്ടിപ്പിക്കുമെങ്കിലും അവരെ സാഹചര്യം പറഞ്ഞു ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.