ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര
ബംഗളൂരു: മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനായി ഭരണകക്ഷിയിൽ സമ്മർദം വർധിച്ചുവരികയാണെന്നും മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് ഹൈക്കമാൻഡും തീരുമാനിക്കുമെന്നും കർണാടക ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിന് ശേഷം, ഈ മാസം അവസാനം ഡൽഹിയിലേക്ക് പോയി പുനഃസംഘടനയെക്കുറിച്ച് ഹൈക്കമാൻഡുമായി ചർച്ച ചെയ്യാൻ ഒരു കൂട്ടം നിയമസഭാംഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
"പുനഃസംഘടനയെക്കുറിച്ച് അവർ എന്തുചെയ്യുമെന്ന് എനിക്കറിയില്ല. അതിനെക്കുറിച്ച് എനിക്ക് എന്ത് പറയാൻ കഴിയും? മുഖ്യമന്ത്രിയും ഹൈക്കമാൻഡും തീരുമാനിക്കണം. അത് അവരുടെ വിവേചനാധികാരത്തിന് വിടുന്നു. അതിനെക്കുറിച്ച് ഊഹാപോഹങ്ങൾ ഉയർത്തുന്നത് ഞങ്ങളുടെ ഭാഗത്തുനിന്ന് ശരിയല്ല" മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പരമേശ്വര പറഞ്ഞു.
ഹൈക്കമാൻഡ് എല്ലാം നിരീക്ഷിക്കുമെന്ന് പറഞ്ഞ അദ്ദേഹം, "ആദ്യമായി വന്ന എം.എൽ.എമാർ മന്ത്രിമാരാകാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. രണ്ടോ നാലോ തവണ എം.എൽ.എമാരായവരും ഈ ആഗ്രഹം പ്രകടിപ്പിച്ചു. ഇത് ചർച്ച ചെയ്യാൻ അവർ പ്രത്യേകം യോഗങ്ങൾ നടത്തി. അവർ കാര്യങ്ങൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്, എന്തുചെയ്യണമെന്ന് നേതൃത്വം തീരുമാനിക്കും".കർണാടക ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി വിഷയം പരിശോധിക്കുകയും സ്വന്തം തലത്തിൽ അത് പരിഹരിക്കാൻ ശ്രമിക്കുകയോ നേതൃത്വത്തിന് റിപ്പോർട്ട് നൽകുകയോ ചെയ്യും. ഇത്തരം കാര്യങ്ങൾ കോൺഗ്രസിന് പുതിയതല്ല. ഹൈക്കമാൻഡ് അത് പരിശോധിച്ച് കാര്യങ്ങൾ ശരിയാക്കും.
മൂന്ന് തവണ എം.എൽ.എമാരായിട്ടുള്ള മുതിർന്ന കോൺഗ്രസ് എം.എൽ.എമാരുടെ സംഘം കഴിഞ്ഞ മാസം സിദ്ധരാമയ്യയെ കണ്ട് മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും മന്ത്രിമാരായി സേവനമനുഷ്ഠിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടതായി പരമേശ്വര വെളിപ്പെടുത്തി.ഉപതെരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ 11ന് ഒരുമിച്ച് ഡൽഹിയിലേക്ക് പോകാനും കോൺഗ്രസ് ഹൈക്കമാൻഡിനെ കാണാനും പുനഃസംഘടനക്കിടെ കുറഞ്ഞത് 20 പേരെയെങ്കിലും ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും 40 ഓളം നിയമസഭാംഗങ്ങളുടെ സംഘം പദ്ധതിയിട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സിദ്ധരാമയ്യ അഞ്ച് വർഷം മുഴുവൻ മുഖ്യമന്ത്രിയായി തുടരുമെന്ന് പരമേശ്വര ഉറപ്പിച്ചു പറഞ്ഞു. എന്നാൽ, നേതൃമാറ്റം സംബന്ധിച്ച ഏത് തീരുമാനവും കോൺഗ്രസ് ഹൈക്കമാൻഡിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.