ദ്രാവിഡ ഭാഷ ട്രാൻസ് ലേറ്റേഴ്സ് അസോസിയേഷൻ ഉദ്ഘാടന ചടങ്ങിൽനിന്ന്
ബംഗളൂരു: ദ്രാവിഡ ഭാഷ ട്രാൻസ് ലേറ്റേഴ്സ് അസോസിയേഷൻ (ഡി.ബി.ടി.എ) നാലാം വാർഷികവും രണ്ടാമത് ഡി.ബി.ടി.എ വിവർത്തന പുരസ്കാര വിതരണവും ബംഗളൂരു കന്നട ഭവനത്തിലെ നയന ഓഡിറ്റോറിയത്തിൽ നടന്നു. കന്നട വികസന പ്രാധികാരത്തിന്റെ സെക്രട്ടറി ഡോ. സന്തോഷ് ഹാനഗല്ല ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ദിവസം നിര്യാതനായ പ്രമുഖ സാഹിത്യകാരൻ എസ്.എൽ. ഭൈരപ്പയെ ചടങ്ങിൽ അനുസ്മരിച്ചു. ഡി.ബി.ടി.എ പ്രസിഡന്റ് ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ചു. പി. ഗോപകുമാർ (ഐ.ആർ.എസ്) മുഖ്യാതിഥിയായി. ഈ വർഷത്തെ ഡി.ബി.ടി.എ വിവർത്തന പുരസ്കാരം (2025) ഹംപി സർവകലാശാലയിലെ പ്രഫ. ഡോ. മോഹന കുണ്ടാർ നേടി.
ജ്ഞാനപീഠ പുരസ്കാര ജേതാവ് തകഴി ശിവശങ്കര പിള്ളയുടെ ‘ചെമ്മീൻ’എന്ന നോവലിന്റെ കന്നട വിവർത്തനത്തിനാണ് അവാർഡ്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. കുടുംബസമേതം കാസർകോടുനിന്ന് വന്ന് അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“വിവർത്തനം മനുഷ്യ മൂല്യങ്ങളെ ഉയർത്തുകയും വിവിധ സംസ്കാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നു”എന്ന് പുരസ്കാരം നൽകിക്കൊണ്ട് ഡോ. സന്തോഷ് ഹാനഗൽ പറഞ്ഞു. രണ്ടു ദശകങ്ങളായി കന്നട സാഹിത്യ സാംസ്കാരിക ധൈഷണിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മലയാളിയായ ഡോ. സുഷമ ശങ്കറിനെ ഹാനഗൽ അഭിനന്ദിച്ചു. അവാർഡ് സ്പോൺസർ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് പ്രതിനിധികൾ ലത്തീഫ്, മഞ്ജുള, അസോസിയേഷൻ സെക്രട്ടറി കെ. പ്രഭാകരൻ, ഡോ. മലർ വിളി, പ്രഫ. വി. എസ്. രാകേഷ്, എസ്. ശ്രീകുമാർ, നല്ല തമ്പി, റെജി കുമാർ, എസ്. റെബിൻ രവീന്ദ്രൻ, ബി. ശങ്കർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.