കൈവിടല്ലേ... സമീർ അഹമ്മദ് ഖാനുമായി കൈകോർത്ത് സ്ഥാനാർഥി സമർഥിന്റെ പിതാവ് മന്ത്രി എസ്.എസ്.
മല്ലികാർജ്ജുൻ, ഒപ്പം കൈകോർത്ത് സ്ഥാനാർഥിയുടെ മാതാവ് ഡോ. പ്രഭ മല്ലികാർജുൻ എം.പി.
ബംഗളൂരു: കേരളത്തിൽ പ്രചാരണം കഴിഞ്ഞ് കർണാടക ന്യൂനപക്ഷ-ഭവന മന്ത്രി ബി.ഇസെഡ്. സമീർ അഹമ്മദ് ഖാൻ തിരിച്ചെത്തിയപ്പോൾ ഈ മാസം ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദാവൻഗരെ സൗത്ത് മണ്ഡലത്തിൽ നാടകീയ രംഗങ്ങൾ. കോൺഗ്രസ് പ്രവർത്തകർ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾ ഖാന് മാസ് എൻട്രി സമ്മാനിച്ചു.
സ്ഥാനാർഥി സമർഥ് മല്ലികാർജുന്റെ പിതാവും കർണാടക മന്ത്രിയുമായ എസ്.എസ്. മല്ലികാർജ്ജുൻ ഓടിയെത്തി ആശ്ലേഷിച്ച് കൈകോർത്തു. സ്ഥാനാർഥിയുടെ മാതാവ് ദാവൻഗരെ എം.പി ഡോ.പ്രഭ മല്ലികാർജുനും പാഞ്ഞടുത്ത് കണ്ണിയായി. വിവരം അറിഞ്ഞെത്തിയ സ്ഥാനാർഥി സമീർ അഹമ്മദ് ഖാനൊപ്പംനിന്ന് കൈകൂപ്പി വിഡിയോയിൽ കയറി. മന്ത്രി ഖാൻ പക്ഷെ, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ ബഗൽകോട്ടിലേക്ക് പ്രചാരണത്തിന് പോയി.
മുൻ മന്ത്രിയായ ദാവൻഗരെ സൗത്ത് എം.എൽ.എ ഷാമണൂർ ശിവശങ്കരപ്പ കഴിഞ്ഞ ഡിസംബറിൽ അന്തരിച്ച ഒഴിവിലാണ് ഈ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2008ൽ പുനഃസംഘടനയിലൂടെ ഈ മണ്ഡലം രൂപവത്കരിച്ച മുതൽ മുസ്‌ലിം എം.എൽ. എ എന്ന ആവശ്യം കോൺഗ്രസിൽ ഉണ്ട്.
എന്നാൽ പഞ്ചസാര ഫാക്ടറി മുതലാളിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയും ലിംഗായത്ത് സമുദായക്കാരനുമായ ഷാമണൂർ ശിവശങ്കരപ്പയുടെ കുത്തക സീറ്റായി മണ്ഡലം തുടർന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ന്യൂനപക്ഷ ആവശ്യം ശക്തമായി. പക്ഷേ, ദാവൻഗരെ നോർത്ത് എം.എൽ.എയായ മന്ത്രി എസ്.എസ്. മല്ലികാർജുന്റെ മകനെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്.
ഷാമണൂർ കുടുംബത്തിലെ മൂന്നാം തലമുറ പ്രതിനിധി 27കാരനായ സമർഥ് സ്ഥാനാർഥിയായതോടെ ന്യൂനപക്ഷങ്ങളുടെ പിടിവിട്ടു. മന്ത്രി മല്ലികാർജുനും മന്ത്രി സമീർ ഖാനും ഈ പ്രശ്നത്തിൽ തെറ്റി.
മകന് വേണ്ടി മല്ലികാർജുൻ ഇപ്പോൾ നടത്തിയ കെട്ടിപ്പിടിത്തം ഖാന്റെ ഉള്ളിൽ തട്ടിയില്ല. മത്സരരംഗത്തുള്ള ആകെ 25 സ്ഥാനാർത്ഥികളിൽ 13 പേരും മുസ് ലിംകളാണ്. കോൺഗ്രസ് റെബൽ സാദിഖ് പഹിൽവാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സമ്മർദത്തിൽ ഐക്യപ്പെടുമ്പോഴേക്കും പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞുപോയിരുന്നതിനാൽ ബാലറ്റിൽ പേരുണ്ട്.
ശ്രീനിവാസ് കരിയപ്പയാണ് ബി.ജെ.പി സ്ഥാനാർഥി. 2013 ലെ തെരഞ്ഞെടുപ്പിൽ ജെഡി (എസ്) സ്ഥാനാർഥി സയ്യിദ് സൈഫുല്ല കരേകട്ടെ ഈ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മൊത്തമുള്ള 2.32 ലക്ഷം വോട്ടർമാരിൽ 80,000 പേർ മുസ്‌ലിംകളാണ്. ഒറ്റ സമുദായം എന്ന നിലയിൽ ഒന്നാം സ്ഥാനത്ത്.
അടുത്ത വലിയ വിഭാഗം ലിംഗായത്ത്. കുറുബകൾ, മറാത്തകൾ, പട്ടികജാതിക്കാർ, പട്ടികവർഗക്കാർ തുടങ്ങിയവർ പിന്നാലെ. പ്രചാരണ അവസാന ഘട്ടമായെങ്കിലും സമീർ അഹമ്മദ് ഖാനെ അനുനയിപ്പിച്ച് രംഗത്തിറക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തിരക്കിട്ട നീക്കം.ബി.ജെ.പിയുടെ വിജയം പ്രതിരോധിക്കാൻ ഖാൻ പ്രതിജ്ഞാബദ്ധം എന്ന് മറ്റു മുസ്‌ലിം നേതാക്കൾ പറയുന്നു.
കേരളത്തിൽ അദ്ദേഹം നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം ഹൈകമാൻഡിന്റെ പ്രശംസ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.