കഴിഞ്ഞ ദിവസം തുറന്ന എം.ജി റോഡ് മെട്രോ സ്റ്റേഷനിലെ പ്രീപെയ്ഡ് കിയോസ്ക് വഴി ഓടുന്ന ഓട്ടോ ബി.എം.ആർ.സി.എൽ മാനേജിങ് ഡയറക്ടർ അഞ്ജും പർവേസ്, ബംഗളൂരു
ട്രാഫിക് പൊലീസ് സ്പെഷൽ കമീഷണർ ഡോ. എം.എ. സലീം
എന്നിവർ ഫ്ലാഗ്ഓഫ് ചെയ്യുന്നു
ബംഗളൂരു: എം.ജി റോഡ്, കബൺ പാർക്ക് മെട്രോ സ്റ്റേഷനുകളിൽ പ്രീപെയ്ഡ് ഓട്ടോറിക്ഷ കിയോസ്ക്പ്ര, വർത്തനം തുടങ്ങിയതോടെ യാത്രക്കാർക്ക് ഏറെ ആശ്വാസം. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വരുംദിവസങ്ങളിൽ 16 പ്രീപെയ്ഡ് ഓട്ടോ കിയോസ്കുകൾ ആരംഭിക്കാനാണ് ട്രാഫിക് പൊലീസ് ഒരുങ്ങുന്നത്. ഓട്ടോ പ്രീപെയ്ഡ് കൗണ്ടറുകൾ വരുന്നത് യാത്രക്കാർക്ക് ഒരുപാട് ഗുണം ചെയ്യും.
മെട്രോ സ്റ്റേഷനുകളിലിറങ്ങി ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ കിയോസ്‌കിലെത്തി പ്രീപെയ്ഡ് ഓട്ടോ ബുക്ക് ചെയ്താൽ മതി. പ്രീപെയ്ഡ് ആയതിനാൽ ഓട്ടോ ഡ്രൈവർമാരുടെ കൊള്ളനിരക്കിന് ഇരയാകുമെന്ന ഭയം യാത്രക്കാർക്ക് വേണ്ട. യാത്രക്കാർക്ക് ഓട്ടോറിക്ഷ ഡ്രൈവർമാരിൽനിന്ന് മോശം അനുഭവമുണ്ടായാൽ ബംഗളൂരു ട്രാഫിക് പൊലീസിന്‍റെ പ്രത്യേക ഹെൽപ്പ്‌ലൈൻ നമ്പറിലോ (080 22868444) വാട്‌സ്ആപ് നമ്പറിലോ (080 22868550) പരാതി നൽകാം.
യാത്രക്കാരുടെ സുരക്ഷയും മെട്രോ സ്റ്റേഷനുകളിൽനിന്ന് ലക്ഷ്യസ്ഥാനത്തേക്ക് പോകാനുള്ള യാത്രാസൗകര്യവും ലക്ഷ്യമിട്ടാണ് കിയോസ്കുകൾ തുറക്കുന്നത്. ഇനി മൂൻകൂട്ടിതന്നെ ഓട്ടോകളുടെ നിരക്ക് അറിഞ്ഞ് യാത്ര ചെയ്യാനാകും. ഇത് യാത്രക്കാർക്ക് സുരക്ഷ കൂട്ടുകയും ഓട്ടോക്കാരിൽനിന്ന് മാന്യമായ പെരുമാറ്റത്തിന് ഇടയാക്കുകയും ചെയ്യും. ഓട്ടോ തൊഴിലാളികൾക്കും ഇത് പ്രയോജനകരമാണ്.
എം.ജി റോഡ്, കബൺ പാർക്ക് എന്നിവിടങ്ങളിലെ കിയോസ്കുകൾ ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) മാനേജിങ് ഡയറക്ടർ അഞ്ജും പർവേസ്, ബംഗളൂരു ട്രാഫിക് പൊലീസ് സ്പെഷൽ കമീഷണർ ഡോ. എം.എ. സലീം എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.
കെംപെഗൗഡ ബസ്‌സ്റ്റാൻഡ്, സാംപിഗെ റോഡ് എന്നിവിടങ്ങളിൽ കിയോസ്ക് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുകയാണ്. യാത്രക്കാർ കൂടുതലായി ഓട്ടോറിക്ഷകളെ ആശ്രയിക്കുന്ന മെട്രോ, റെയിൽവേ സ്റ്റേഷനുകൾ, വാണിജ്യ മേഖലകൾ, ബസ്‌സ്റ്റാൻഡുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലാകും കിയോസ്കുകൾ സ്ഥാപിക്കുക. സിറ്റി ട്രാഫിക് പൊലീസിന്റെ മേൽനോട്ടത്തിലാകും കിയോസ്കുകൾ പ്രവർത്തിക്കുക. കോവിഡ് മഹാമാരിക്കു മുമ്പ് നഗരത്തിന്റെ ചിലയിടങ്ങളിൽ പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.