സി.ഐ.ഡി സംഘം ബാങ്ക് പരിസരത്തെത്തിയേപ്പാൾ
മംഗളൂരു: ശ്രീരാമ ക്രെഡിറ്റ് കോ-ഓപറേറ്റിവ് സൊസൈറ്റിയിൽ നടന്ന 40 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സി.ഐ.ഡി) ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. കേസ് ഫയലുകൾ ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുന്നതിനായി ബംഗളൂരുവിൽനിന്നുള്ള സി.ഐ.ഡി സംഘം സൊസൈറ്റിയിൽ എത്തി. ജൂനിയർ കോളേജ് റോഡിലെ രാമനഗരയിൽ 25 വർഷമായി ഒറ്റ ശാഖ നടത്തിവരുന്ന ശ്രീരാമ ക്രെഡിറ്റ് കോ-ഓപറേറ്റിവ് സൊസൈറ്റി ക്രമക്കേടിന് എതിരെ ബെൽത്തങ്ങാടി നിവാസിയായ ദയാനന്ദ നായക് ഉൾപ്പെടെ 13 നിക്ഷേപകരുടെ സംഘം കഴിഞ്ഞ മേയ് 22 നാണ് പരാതി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ മേയ് 23 ന് ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ കർണാടക നിക്ഷേപകരുടെ താൽപര്യ സംരക്ഷണ (കെ.പി.ഐ.ഡി) നിയമത്തിലെ സെക്ഷൻ ഒമ്പത് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആദ്യം ബെൽത്തങ്ങാടി പൊലീസ് കൈകാര്യം ചെയ്തു, പിന്നീട് മംഗളൂരു സി.ഇ.എൻ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത്, ദക്ഷിണ കന്നട പൊലീസ് സൂപ്രണ്ട് സി.ഐ.ഡി അന്വേഷണത്തിന് ശിപാർശ ചെയ്തു. 2021 നും 2024 നും ഇടയിൽ സൊസൈറ്റിയിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിച്ചിരുന്ന 14 വ്യക്തികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സിഇഒ ചന്ദ്രകാന്ത്, പ്രസിഡന്റ് പ്രഭാകർ സിഎച്ച്, വൈസ് പ്രസിഡന്റ് സദാനന്ദ എം ഉജിരെ, ഡയറക്ടർമാരായ വിശ്വനാഥ് ആർ നായക്, പ്രമോദ് ആർ നായക്, വിശ്വനാഥ്, ജഗന്നാഥ് പി, രത്‌നാകർ, സുമ ദിനേശ് ഉജിരെ, നയന ശിവപ്രസാദ്, മോഹൻ ദാസ് കെ, കിഷോർ കുമാർ ലൈല എന്നിവർ പ്രതികളാണ്. ബാങ്ക് ജീവനക്കാരായ സരിത എസ്, വിനോദ് കുമാർ സിഎച്ച് എന്നിവരുടെ പേരുകളും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വകമാറ്റിയ ഫണ്ടുകൾ കണ്ടെത്തുന്നതിനും സൊസൈറ്റിയുടെ സാമ്പത്തിക രേഖകൾ പരിശോധിക്കുന്നതിനുമുള്ള അന്വേഷണത്തിന്റെ ചുമതല ഇൻസ്പെക്ടർ ഹരീഷിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സി.ഐ.ഡി സംഘം ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.