1. ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി സി.പി. യോഗേശ്വർ വരണാധികാരി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കുന്നു , 2. ബംഗളൂരു ഡോളേഴ്സ് കോളനിയിലെ ബി.എസ്. യെദിയൂരപ്പയുടെ വസതിയിൽ നടന്ന ബി.ജെ.പി- ജെ.ഡി-എസ് കോഓഡിനേഷൻ കമ്മിറ്റി യോഗത്തിനുശേഷം എൻ.ഡി.എ സ്ഥാനാർഥിയായി നിഖിൽ കുമാരസ്വാമിയെ പ്രഖ്യാപിക്കുന്നു
ബംഗളൂരു: ചന്നപട്ടണ നിയമസഭ ഉപതെരെഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി ജെ.ഡി-എസിന്റെ നിഖിൽ കുമാരസ്വാമിയെ പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകീട്ട് മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ ബംഗളൂരു ഡോളേഴ്സ് കോളനിയിലെ വസതിയിൽ നടന്ന ബി.ജെ.പി-ജെ.ഡി-എസ് കോഓഡിനേഷൻ കമ്മിറ്റി യോഗത്തിനുശേഷമായിരുന്നു യെദിയൂരപ്പയുടെ പ്രഖ്യാപനം. നിഖിലിന്റെ പിതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി, കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നിഖിൽ കുമാരസ്വാമി വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും.
കോൺഗ്രസ് സ്ഥാനാർഥി സി.പി. യോഗേശ്വറിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിനുശേഷം ചന്നപട്ടണയിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽനിന്ന്
എം.എൽ.സി പദവിയും ബി.ജെ.പി അംഗത്വവും രാജിവെച്ച് കോൺഗ്രസിൽ ചേർന്ന മുൻ മന്ത്രി സി.പി. യോഗേശ്വറാണ് കോൺഗ്രസ് സ്ഥാനാർഥി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിൽ സി.പി.യോഗേശ്വർ വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഹാവേരിയിലെ ഷിഗ്ഗോണിൽ സ്ഥാനാർഥിയെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. യാസർ അഹമ്മദ് ഖാൻ പത്താനാണ് കോൺഗ്രസ് സ്ഥാനാർഥി.
ബെള്ളാരിയിലെ സന്ദൂറിൽ ഇ. തുക്കാറാം എം.പിയുടെ ഭാര്യ അന്നപൂർണയും കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടും. ഷിഗ്ഗോണിലും സന്ദൂറിലും ബി.ജെ.പി സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയും ഹാവേരി എം.പിയുമായ ബസവരാജ് ബൊമ്മൈയുടെ മകൻ ഭരത് ബസവരാജ് ബൊമ്മൈ ഷിഗ്ഗോണിലും ബംഗാരു ഹനുമന്തു സന്ദൂറിലും ബി.ജെ.പി സ്ഥാനാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.