പുണ്യമാസത്തെ വരവേൽക്കാൻ ബംഗളൂരു ഒരുങ്ങി; മസ്ജിദുകളിൽ വിപുലമായ സൗകര്യങ്ങൾ
ബംഗളൂരു: പരിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ ഗാർഡൻ സിറ്റി ഒരുങ്ങി. ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനത്തിനും പ്രാർഥനകൾക്കുമായി നഗരത്തിലെ മസ് ജിദുകളും മഹല്ലുകളും കേന്ദ്രീകരിച്ച് വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായത്. ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു ഘടകങ്ങളുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമങ്ങളും തറാവീഹ് നിസ്ക്കാരത്തിനുള്ള സൗകര്യങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
യശ്വന്തപുരം അൽ മസ്ജിദുൽ ബദരിയ്യയിൽ ഇഫ്താർ -അത്താഴ സൗകര്യം
യശ്വന്തപുരം: റമദാൻ മാസത്തോടനുബന്ധിച്ച് യശ്വന്തപുരം അൽ മസ്ജിദുൽ ബദരിയ്യയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കി. മുൻവർഷത്തെ പോലെ ഈ വർഷവും പള്ളിയിൽ നോമ്പുതുറക്കുന്നതിനുള്ള (ഇഫ്താർ) സൗകര്യം ഉണ്ടായിരിക്കും. കൂടാതെ ദൂരസ്ഥലങ്ങളിൽനിന്നും മറ്റും എത്തുന്ന യാത്രക്കാർക്കായി അത്താഴം പാർസൽ നൽകുന്ന പ്രത്യേക സംവിധാനവും കമ്മിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്.
ശ്രദ്ധേയമായി കലാസി പാളയത്തെ ഇഫ്താർ
കഴിഞ്ഞ 17 വർഷമായി തുടരുന്ന മാതൃക പിന്തുടർന്ന്, കലാസിപാളയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷവും ബൃഹത്തായ ഇഫ്താർ സംഗമം നടക്കും. യാത്രക്കാർക്കും കച്ചവടക്കാർക്കും ഉൾപ്പെടെ റമദാനിലെ മുഴുവൻ ദിവസങ്ങളിലും ഇവിടെ നോമ്പുതുറ സൗകര്യം ലഭ്യമായിരിക്കും. കൂടാതെ ജയനഗറിലെ ശിഹാബ് തങ്ങൾ സെന്‍റര്‍, കമ്മനഹള്ളി അസ്റ മസ്ജിദ് എന്നിവിടങ്ങളിലും വിപുലമായ നോമ്പുതുറ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.