ബംഗളൂരു ജി.എ.എഫ്.എക്സ്-2026 പ്രഖ്യാപന വാര്‍ത്തസമ്മേളനത്തില്‍നിന്ന്
ബംഗളൂരു: കർണാടക സർക്കാർ, അസോസിയേഷൻ ഓഫ് ബംഗളൂരു ആനിമേഷൻ ഇൻഡസ്ട്രി (എ.ബി.എ.ഐ), സ്റ്റാർട്ടപ് കർണാടക എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ബംഗളൂരു ജി.എ.എഫ്.എക്സ്-2026’ന്‍റെ ഏഴാം പതിപ്പ് ഫെബ്രുവരി 27 മുതൽ മാർച്ച് ഒന്നുവരെ ലളിത് അശോക് ഹോട്ടലില്‍ നടക്കും. ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് (വി.എഫ്.എക്സ്), ഗെയിമിങ്, കോമിക്സ്, എക്സ്.ആർ എന്നിവയുമായി ബന്ധപ്പെട്ട വാർഷിക സമ്മേളനവും പ്രദർശനവുമാണിത്. ‘എവല്യൂഷൻ റീലോഡഡ്’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ഇന്ത്യയുടെ ‘ഓറഞ്ച് ഇക്കോണമി’യിൽ കർണാടക മുൻപന്തിയിലാണ്.
രാജ്യത്തെ മീഡിയ ആന്‍ഡ് എന്‍റര്‍ടൈന്‍മെന്‍റ് വ്യവസായത്തിന്‍റെ 20 ശതമാനവും കർണാടകയുടെ സംഭാവനയാണ്. മുന്നൂറിലധികം എ.വി.ജി.സി-എക്സ് ആര്‍ സ്റ്റുഡിയോകളും 15,000ത്തോളം പ്രഫഷനലുകളും സംസ്ഥാനത്തുണ്ട്. കർണാടകയെ ആഗോള ആനിമേഷൻ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ആനിമേഷൻ സെന്‍റര്‍ ഓഫ് എക്സലൻസ് (സി.ഒ.ഇ) വഴി 200ലധികം പ്രൊജക്ടുകള്‍ വിജയകരമായി പൂർത്തിയാക്കി.
ബംഗളൂരുവിന് പുറമെ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലേക്കും ഈ മേഖലയിലെ സാങ്കേതിക വിദ്യയും അവസരങ്ങളും വ്യാപിപ്പിക്കാൻ (സി.ഒ.ഇ 2.0 ലക്ഷ്യമിടുന്നു. കാന്താര ചാപ്റ്റർ-1, നെറ്റ്ഫ്ലിക്സിന്‍റെ കുരുക്ഷേത്ര, മഹാവതാര നരസിംഹ തുടങ്ങിയ വൻകിട ഇന്ത്യൻ ചിത്രങ്ങളെക്കുറിച്ചുള്ള പ്രത്യേക സെഷനുകൾ ഉണ്ടാകും. ബാഹുബലി, കാന്താര എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹകർ പങ്കെടുക്കുന്ന സെഷനുകളും നടക്കും. 100ലധികം സെഷനുകളിലായി ഇരുന്നൂറിലധികം അന്താരാഷ്ട്ര വിദഗ്ധർ സംസാരിക്കും. കർണാടക ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ, ഐ.ടി സെക്രട്ടറി ഡോ. എൻ. മഞ്ജുള, എ.ബി.എ.ഐ പ്രസിഡന്‍റ് ബിരേൻ ഘോഷ് തുടങ്ങിയവർ ബംഗളൂരു ജി.എ.എഫ്.എക്സ്-2026 പ്രഖ്യാപന വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.