ബംഗളൂരു: കര്‍ണാടകയില്‍ പൊതുയോഗങ്ങളിലും ചടങ്ങുകളിലും പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍ നിർദേശം പുറത്തിറക്കി. സർക്കാർ ഓഫിസുകള്‍, സര്‍വകലാശാലകള്‍, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗവും വിതരണവും നിരോധിച്ചു. വെള്ളം കുടിക്കുന്നതിനായി ഗ്ലാസ്, സ്റ്റീല്‍, പേപ്പര്‍ എന്നിവകൊണ്ടുള്ള കുപ്പികള്‍ ഉപയോഗിക്കാന്‍ സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. മുമ്പ് 2018 ലും 2024 ലും ഇറക്കിയ അറിയിപ്പുകള് മുന്‍നിര്‍ത്തിയാണ് പുതിയനിര്‍ദേശം.
പേഴ്സനല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോം വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കെ.രവീന്ദ്ര കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പുതിയ സര്‍ക്കുലര്‍ പ്രകാരം, നിരോധനം കര്‍ശനമാക്കുകയും പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകളോട് ആവശ്യപ്പെടുകയും ചെയ്യും. പ്ലാസ്റ്റിക് ഉപയോഗം ആരോഗ്യത്തെയും പരിസ്ഥിതിയെയും ദോഷകരമായ വിധത്തില്‍ ബാധിക്കുന്നുവെന്നും മിക്ക വകുപ്പുകളും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല എന്നതിനാലുമാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയതെന്ന് അധികാരികള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.