ബംഗളൂരു: സ്വച്ഛ് ഭാരത് മിഷൻ പോലുള്ള ശുചിത്വ സംരംഭങ്ങൾക്ക് കീഴിലെ തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജന രഹിത ജില്ല (ഒ.ഡി.എഫ്) എന്ന പദവി ലഭിച്ച് ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറവും ബെലഗാവിയില്‍ പട്ടികജാതി സമുദായത്തിലെ 390 വീടുകളിൽ ശൗചാലയം ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ചിക്കോടി താലൂക്കില്‍ ആക്ഷൻ എയ്ഡ് കർണാടക പ്രോജക്ട്സ് (എ.കെ.പി) 13 ഗ്രാമങ്ങളിലെ വീടുകളിൽ നടത്തിയ സർവെയിലാണ് നിർണായക കണ്ടെത്തല്‍. പ്രതികരിച്ചവരിൽ 74 ശതമാനത്തോളം പേര്‍ തുറന്ന സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുന്നുവെന്നും അതില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും സര്‍വെയില്‍ കണ്ടെത്തി.
അതുപോലെ 196 വീടുകളില്‍ ശൗച്യാലയങ്ങളില്ല. 13 ഗ്രാമങ്ങളിൽ ആറെണ്ണത്തിൽ പൊതു ശൗചാലയങ്ങളില്ല. അതിനാല്‍ കുട്ടികളും സ്ത്രീകളും പ്രായമായവരുമടക്കം തുറസായ സ്ഥലങ്ങളിലോ ഉപയോഗ ശൂന്യമായതും വൃത്തിഹീനമായതുമായ പൊതു ശൗചാലയങ്ങളിലലോ മല മൂത്ര വിസര്‍ജ്ജനം നടത്താന്‍ നിര്‍ബന്ധിതരാകുന്നു. കൂടാതെ കല്ലോൾ, കമ്മട്ടെനാട്ടി, നാഗർമുന്നോളി എന്നീ മൂന്ന് ഗ്രാമങ്ങളിൽ ജലവിതരണ സംവിധാനത്തിന്‍റെ അഭാവവും ഇത്തരം സാഹചര്യത്തിലേക്ക് നയിക്കുന്നു. ഗ്രാമങ്ങളില്‍ പൈപ്പ് വെള്ളം ലഭ്യമാകുന്നത് ആഴ്ചയില്‍ നാലു ദിവസം മാത്രമാണ്. അതിനാല്‍ 20 ശതമാനം പേരും തങ്ങൾ ശേഖരിക്കുന്ന വെള്ളം ടോയ്‌ലറ്റ് ഉപയോഗത്തിന് പര്യാപ്തമല്ലെന്ന് പറഞ്ഞു.
74 ശതമാനം പേരും പറഞ്ഞത് ഗ്രാമങ്ങളിലെ സ്ത്രീകള്‍ വയലുകളിലും തുറസായ സ്ഥലങ്ങളിലും മലമൂത്ര വിസർജ്ജനം നടത്തുന്നതിനെക്കുറിച്ച് അറിയാമെന്നാണ്. സ്വകാര്യതക്കായി അതിരാവിലെയോ രാത്രി വൈകിയോ ആണ് ഇവര്‍ മലമൂത്ര വിസർജ്ജനം നടത്തുന്നത്. അവബോധത്തിന്‍റെ അഭാവവും ഒരു പ്രധാന ഘടകമാണ്. പ്രതികരിച്ച പകുതിയില്‍ താഴെ ആളുകള്‍ക്ക് മാത്രമേ സ്വച്ഛ് ഭാരത് മിഷനെ കുറിച്ച് കേട്ടു കേള്‍വിയുള്ളൂ. 50 ശതമാനം പേര്‍ക്കും സബ് സിഡികളെക്കുറിച്ച് അറിവില്ലയെന്നും തടസമില്ലാത്ത ജല വിതരണം നടപ്പാക്കണമെന്നും എ.കെ.പിയുടെ സീനിയർ ലീഡ് പ്രോജക്ട്‌സ് ആയ രാഘവേന്ദ്ര ബി.പച്ചപൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.