സുർജേവാല
ബംഗളൂരു: ഗോദ്സെയുടെ പിൻഗാമികൾ ഗാന്ധിജിയുടെ പ്രത്യയശാസ്ത്രങ്ങളെ അടിച്ചമർത്തിവരുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു. ബെളഗാവി സമ്മേളനത്തിന്റെ മുന്നൊരുക്കം വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
വ്യാജ ഗാന്ധിമാർ സർക്കാർ പണം ഉപയോഗിച്ച് റാലികൾ നടത്തുന്നുണ്ടെന്ന ബി.ജെ.പി നേതാക്കളുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ‘ജനുവരി 30ന് ഗാന്ധി വധിക്കപ്പെട്ടപ്പോൾ, അത് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ കൂടി കൊലപാതകമായിരുന്നെന്നും ഇന്ത്യയുടെ സംസ്കാരത്തെയും ഭരണഘടനയെയും കുറിച്ചുള്ള ആ പോരാട്ടം ഇന്നും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗോദ്സെയും അക്രമവും വിഭജനത്തിന്റെ പ്രത്യയശാസ്ത്രവും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ആശയവും തമ്മിൽ ഒരു സംഘർഷമുണ്ട്. ബി.ജെ.പി ഭിന്നിപ്പിക്കുകയാണ്.
ഞങ്ങൾ എല്ലാവരെയും തുല്യരായി കാണുന്നു. ബി.ജെ.പി ദലിതർ, ആദിവാസികൾ, ദരിദ്രർ, സ്ത്രീകൾ എന്നിവർക്കെതിരെ അതിക്രമങ്ങൾ നടത്തുമ്പോൾ ഞങ്ങൾ ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. അവർ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെങ്കിൽ, ഞങ്ങൾ ഭരണഘടനാപരമായി ന്യൂനപക്ഷങ്ങൾക്ക് തുല്യത നൽകുന്നു. അവർ സമ്പന്നരെ സഹായിച്ചാൽ, നമ്മൾ ദാരിദ്ര്യത്തിനെതിരെ പോരാടുകയും എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകാൻ ശ്രമിക്കുകയും ചെയ്യും. ഇതാണ് ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം -അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ചരിത്രം വെറുപ്പിന്റെ രാഷ്ട്രീയമാണ്. അക്രമമാണ് അവരുടെ മുദ്രാവാക്യം. അതുകൊണ്ട് അവർ സിദ്ധരാമയ്യക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെതിരെ ഗൂഢാലോചന നടത്തി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മൻമോഹൻ സിങ്ങിനെ വരെ ദിനംപ്രതി ആക്രമിച്ചു. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ അവർ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. കാരണം, ഞങ്ങൾ ജനങ്ങളുടെ ശബ്ദമാണ്. അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്ന എല്ലാവരെയും ബി.ജെ.പി ആക്രമിക്കുകയാണ്. അതുകൊണ്ട് അവർ കർഷക നേതാക്കളെയും ആക്രമിക്കുന്നു -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.