മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ എത്തിയത് കോട്ടയിലെ സഹേബ്രകാട്ടെ പ്രധാന റോഡിൽ ഉപ്ലാഡിയിലെ അരുവിയുടെ അരികിലെ ചതുപ്പിൽ. കേരളത്തിൽനിന്നുള്ള കുടുംബം ദർശനത്തിനായി കൊല്ലൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് കോട്ട പൊലീസ് അറിയിച്ചു.
ദേശീയപാത 66 ലൂടെ നേരെ പോകുന്നതിനുപകരം ഡ്രൈവർ നാവിഗേഷൻ ആപ്പിൽ കാണിച്ച വഴി പിന്തുടർന്ന് ബ്രഹ്മാവർ, സാഹെബ്രകാട്ടെ വഴി ബാർകൂർ വഴി കോട്ടയിലേക്ക് നീങ്ങി. ഉപ്ലാഡി അരുവിക്ക് സമീപം എത്തിയപ്പോൾ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ ആദ്യം വൈദ്യുത തൂണിൽ ഇടിച്ച് മറ്റൊരു തൂണിൽ തട്ടിനിന്നു. അരുവിയിലേക്കുള്ള ചളി നിറഞ്ഞ കുഴിയിൽനിന്ന് കഷ്ടിച്ച് ഒരു അടി അകലെ വാഹനം നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അഞ്ച് പേരുണ്ടായിരുന്നു. ആർക്കും പരിക്കില്ല. കോട്ട പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.