പനമരം: സപ്ലൈകോയുടെ നെല്ല് സംഭരണത്തിൽ പ്രതീക്ഷയർപ്പിച്ച് പനമരത്തെ കർഷകർ. കഴിഞ്ഞ വർഷം ടൺകണക്കിന് നെല്ലാണ് പനമരം മേഖലയിൽനിന്നു സംഭരിച്ചത്. ഇത്തവണ കൂടുതൽ നെല്ലുണ്ടാകാൻ സാധ്യതയുണ്ട്. ജില്ലയിൽ ചിലയിടങ്ങളിൽ നെല്ല് സംഭരണം തുടങ്ങിയെങ്കിലും പനമരത്ത് തുടങ്ങിയിട്ടില്ല. ഒരു ക്വിൻറൽ നെല്ലിന് 2300 രൂപയിലേറെയാണ് കഴിഞ്ഞവർഷം കർഷകന് ലഭിച്ചത്. ഒരേക്കർ വയലിൽനിന്ന് 25-30 ക്വിൻറൽ നെല്ലുവരെ ലഭിക്കും. അതിനാൽ സപ്ലൈകോ സംഭരണം മുന്നിൽക്കണ്ട് നെൽകൃഷിചെയ്യുന്ന നിരവധി കർഷകർ പനമരം മേഖലയിലുണ്ട്. ഒരേക്കർ കൃഷിചെയ്യുന്ന കർഷകനിൽനിന്ന് കഴിഞ്ഞവർഷം 24 ക്വിൻറൽ നെല്ലുവരെ വാങ്ങാൻ സപ്ലൈകോ തയാറായി. ഇത്തവണ അത് 20 ക്വിൻറലായി കുറക്കുമെന്നാണ് പാടശേഖര സമിതികൾക്ക് ലഭിച്ച വിവരമെന്ന് മാതോത്ത്പൊയിൽ-എടത്തുംകുന്ന് പാടശേഖര സമിതി ഭാരവാഹി എ.കെ. മോഹനൻ പറഞ്ഞു.
അങ്ങനെയെങ്കിൽ കൂടുതൽ കൃഷിചെയ്യുന്ന കർഷകന് നെല്ല് ബാക്കിവരും.കഴിഞ്ഞ വർഷം നെല്ല് കൊടുത്തവർക്ക് ബാങ്കിൽനിന്നാണ് പണം ലഭിച്ചത്. കർഷകർ പണം ബാങ്കിൽനിന്നു വാങ്ങുമ്പോൾ ബാങ്കിലേക്ക് സപ്ലൈകോ പണമടക്കണം. ഒന്നര മാസംകൊണ്ടാണ് കഴിഞ്ഞ തവണ പണം ലഭിച്ചത്. ഈ രീതി മാറ്റി നെല്ല് തൂക്കി വാങ്ങുമ്പോൾത്തന്നെ പണം കർഷകന് കൊടുക്കുന്ന രീതി വേണമെന്നാണ് പനമരത്തെ കർഷകർ ആവശ്യപ്പെടുന്നത്. ഒരേക്കർ നെല്ല് കൊയ്യാൻ കൊയ്ത്ത് യന്ത്രത്തിന് ഇപ്പോൾ 6000 രൂപയോളം കൊടുക്കണം. പലയിടത്തുനിന്നു കടം വാങ്ങിയാണ് പല കർഷകരും ഈ തുക കണ്ടെത്തുന്നത്.പനമരം മേഖലയിൽ മാത്തൂർ വയൽ, മാതോത്ത്പൊയിൽ ഭാഗങ്ങളിലാണ് ഇപ്പോൾ കൊയ്ത്ത് സജീവമായിരിക്കുന്നത്. പരക്കുനി, എടത്തുംകുന്ന്, ആര്യന്നൂർ, ചീക്കല്ലൂർ പാടങ്ങളിൽ വരും ദിവസങ്ങളിൽ കൊയ്ത്ത് സജീവമാകും. ഒരു കാലത്ത് ജില്ലയിലെ വലിയ നെല്ലുൽപാദന കേന്ദ്രമായിരുന്നു പനമരം. ജലസേചന പദ്ധതികളുടെ അഭാവത്തിൽ കൃഷിയിറക്കുന്ന കർഷകരുടെ എണ്ണം കുറഞ്ഞു. പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാണ് പലരും ഇവിടെ നെൽകൃഷി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.