‘വയനാട്ടിലേക്കുള്ള വാഹന പ്രവേശം നിയന്ത്രിക്കണം; ഇ- പാസ് ഏർപെടുത്തണം, പ്രവേശന ഫീസ് ഈടാക്കണം’

കൽപറ്റ: വയനാടിന്റെ പ്രകൃതിയെയും കൃഷിയെയും ജനജീവിതത്തെയും ഗുരുതരമായി ബാധിച്ച വാഹനപ്പെരുപ്പം കർശനമായി നിയന്ത്രിക്കാൻ നിയമനിർമാണം നടത്തണമെന്നും ഇതുസംബന്ധിച്ച് പഠിക്കാനും ശിപാർശകൾ സമർപ്പിക്കാനുമായി വിദഗ്ധ സമിതിയെ നിയമിക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി. വയനാടിന്റെ ജനസംഖ്യയുടെ ഇരട്ടി സന്ദർശകരാണ്  പ്രതിമാസം വന്നു പോകുന്നത്.

ഊട്ടിക്കും കൊടൈക്കനാലിനും പുറത്തുള്ള വാഹനങ്ങൾക്ക് ഈ-പാസ് മുഖേന പ്രവേശന ഫീസ് ഈടാക്കി വാഹനപ്രവേശം നിയന്ത്രിക്കണമെന്നും വാഹനങ്ങളുടെ വാഹകശേഷി നിർണയിക്കണമെന്നുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിട്ട മാതൃക നമുക്കും സ്വീകരിക്കാവുന്നതാണ്. ഊട്ടിയുടെയും കൊടൈക്കനാലിന്റെയും പരിസ്ഥിതി സന്തുലനത്തെയും സ്വൈര  ജീവിതത്തെയും കൃഷിയെയും ജലസുരക്ഷയെയും ഗുരുതരമായി ബാധിച്ചു എന്നു കണ്ടെത്തിയതിനെ തുടർത്താണ് കോടതി വിധി.

അയൽ സംസ്ഥാനങ്ങളിൽ നിന്നും ഇതര ജില്ലകളിൽ നിന്നും അവധി ദിവസങ്ങളിലും അല്ലാത്തപ്പോഴും സീസണുകൾ വ്യത്യാസമില്ലാതെ സന്ദർശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തിയൊഴുക്കാണ് ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് വയനാട്ടിലെ സാധാരണക്കാരുടെ സ്വൈര ജീവിതം താറുമാറാക്കിയിരിക്കുന്നു. വയനാടൻ ചുരങ്ങളിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗത സ്തംഭനത്തിന്റെ പ്രധാന കാരണം ഇതാണ്. കൃഷിയെയും ജല ലഭ്യതയെയും ഇത് ഗുരുതരമായി ബാധിച്ചിരിക്കുന്നു. വന്യജീവി പ്രശ്നം വർധിക്കാൻ ടൂറിസവും വാഹനപ്പെരുപ്പവുമാണ് മുഖ്യ കാരണം. ആദിവാസി സമൂഹങ്ങളുടെ സ്വൈര ജീവിതം തടസ്സപ്പെട്ടിരിക്കുന്നു.

വയനാട്ടിൽ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അനിയന്ത്രിത ടൂറിസത്തിന്റെ ദുരന്തഫലങ്ങൾ വയനാട്ടുകാർ ഒന്നാന്നായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വയനാട്ടുകാരുടെ 85 ശതമാനത്തിന്റെയും ഉപജീവന മാർഗവും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലും ജി.ഡി.പി യുടെ 95 ശതമാനവും സംഭാവന നൽകുന്നതുമായ കൃഷിയെ പാടെ അവഗണിച്ച് രണ്ടു ശതമാനം പേർക്കു പോലും തൊഴിൽ നൽകാത്തതും ജി.ഡി.പിയുടെ അര ശതമാനം മാത്രം സംഭാവന നൽകുന്നതുമായ ടൂറിസത്തെയാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്.

വയനാടിന്റെ വികസനത്തിനുള്ള സർക്കാർ പദ്ധതിയുടെ സിംഹഭാഗവും പ്രകൃതിയെ നശിപ്പിക്കുന്ന, നാടിന്റെ സ്വൈര ജീവിതം താറുമാറാക്കുന്ന അനിയന്ത്രിത ടൂറിസം വികസിപ്പിക്കാനാണ് ചിലവഴിക്കുന്നത്. വയനാട്ടിലെ ടൂറിസം സംരംഭകർ 99 ശതമാനവും വയനാടിനു പുറത്തുള്ളവരാണ്. വയനാടിന്റെ പ്രകൃതിസമ്പത്തുകൾ ഊറ്റിക്കുടിച്ച ശേഷം മരുസമാനമായ വയനാടിനെ ഉപേക്ഷിച്ച് അവർ പുതിയ മേച്ചിൽപ്പുറം തേടുമെന്ന് തീർച്ചയാണ്.

വാഹന നിയന്ത്രണത്തിന് .അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രകൃതിസംരക്ഷണ സമിതി മുഖ്യമന്ത്രിക്കും ജില്ല കലക്ടർക്കും കത്തയച്ചു. നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കാൻ സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ തോമസ് അമ്പലവയൽ, അധ്യക്ഷൻ എൻ. ബാദുഷ, ബാബു മൈലമ്പാടി, എം. ഗംഗാധരൻ, സണ്ണി മരക്കടവ്, എ.വി. മനോജ്, പി.എം. സുരേഷ്, സി.എ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - 'Vehicle entry to Wayanad should be restricted; E-pass should be arranged and entry fee should be charged'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.