കല്‍പറ്റ: ജില്ലയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലായി 5,96,939 വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പറ്റ എന്നീ മൂന്നു മണ്ഡലങ്ങളിലായി 29 സ്ഥാനാര്‍ഥികളാണുള്ളത്. സുല്‍ത്താന്‍ ബത്തേരി എട്ട്, മാനന്തവാടി 11, കല്‍പറ്റ 10 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം. ജില്ലയില്‍ 470 പോളിങ് ബൂത്തുകളാണുള്ളത്. പോളിങ് സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ്. പോളിങ് സാമഗ്രികളുടെ വിതരണം ഞായറാഴ്ച മാനന്തവാടി വി.എച്ച്.എസ്.എസ്, കല്‍പറ്റ എസ്.ഡി.എം.എല്‍.പി സ്കൂള്‍, സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി നടത്തി. ഇവയുമായി ഞായറാഴ്ച വൈകീട്ടോടെ ജീവനക്കാര്‍ പോളിങ് ബൂത്തുകളിലത്തെി സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി. 2952 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. റിസര്‍വ് അടക്കം 644 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. വോട്ടെടുപ്പ് കഴിഞ്ഞശേഷം സീല്‍ ചെയ്ത ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ കല്‍പറ്റയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലത്തെിക്കും. മേയ് 19നാണ് വോട്ടെണ്ണല്‍. ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പറ്റ എന്നീ മൂന്നു നിയോജക മണ്ഡലങ്ങളിലായി 3,04,621 പുരുഷ വോട്ടര്‍മാരും 2,92,318 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. ഒരു ഓക്സിലിയറി പോളിങ് സ്റ്റേഷന്‍ ഉള്‍പ്പെടെയാണ് 470 പോളിങ് സ്റ്റേഷനുകള്‍. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 184 പോളിങ് ബൂത്തുകളും കല്‍പറ്റ മണ്ഡലത്തില്‍ 145 ബൂത്തുകളും മാനന്തവാടി മണ്ഡലത്തില്‍ 141 ബൂത്തുകളുമാണുള്ളത്. 47 ബൂത്തുകള്‍ മാതൃകാ പോളിങ് ബൂത്തുകളാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് 70 ശതമാനത്തില്‍ കുറഞ്ഞ ബൂത്തുകളാണ് മാതൃകാ ബൂത്തുകളായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബൂത്തുകളില്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ‘ഓര്‍മമരം’ പദ്ധതിയില്‍ വൃക്ഷത്തൈകള്‍ നല്‍കും. വോട്ടുചെയ്തതിന്‍െറ ഓര്‍മക്കായി തൈകള്‍ നടുന്നതാണ് പദ്ധതി. മറ്റു ബൂത്തുകളിലെ കന്നി വോട്ടര്‍മാര്‍, 75 വയസ്സ് കഴിഞ്ഞവര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്കും വൃക്ഷത്തൈകള്‍ നല്‍കും. എട്ട് ബൂത്തുകളില്‍ പൂര്‍ണമായും വനിതാ പോളിങ് ഓഫിസര്‍മാര്‍ മാത്രമാണുള്ളത്. മാവോവാദി ഭീഷണിയുള്ള 25 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് അല്ളെങ്കില്‍ വിഡിയോഗ്രഫി അല്ളെങ്കില്‍ മൈക്രോ ഒബ്സര്‍വര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 42 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനമുണ്ട്. 21 ബൂത്തുകളില്‍ വിഡിയോഗ്രഫിയുണ്ട്. 31 ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 25 ബൂത്തുകളില്‍ സി.ആര്‍.പി.എഫിനെയും 32 ബൂത്തുകളില്‍ കര്‍ണാടക പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. സി.ആര്‍.പി.എഫിന്‍െറ മൂന്നു കമ്പനിയും കര്‍ണാടക പൊലീസിന്‍െറ രണ്ട് കമ്പനിയുമാണ് തെരഞ്ഞെടുപ്പ് സുരക്ഷക്കായി ജില്ലയില്‍ കൂടുതലായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡി.ജി.പി സ്ക്വാഡിന്‍െറ രണ്ട് കമ്പനിയും ജില്ലാ പൊലീസ് മേധാവിയുടെ ഒരു സ്ട്രൈക് ഫോഴ്സും ഉണ്ടാവും. ആറ് സര്‍ക്ള്‍ ഒമ്പത് സര്‍ക്ളാക്കി മാറ്റിയിട്ടുണ്ട്. മാവോവാദി ഭീഷണിയുള്ള പ്രദേശങ്ങളില്‍ സി.ആര്‍.പി.എഫിന്‍െറ സുരക്ഷയുണ്ടാവും. കാട്ടിലും പുറത്തും തണ്ടര്‍ബോള്‍ട്ടും നക്സല്‍ വിരുദ്ധസേനയും തിരച്ചില്‍ നടത്തും. ഇവിടങ്ങളില്‍ 11 മൊബൈല്‍ പട്രോളിങ് വാഹനങ്ങള്‍ ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.