ആനശല്യം നേരത്തേയറിയാന്‍ ലിബിന്‍െറ അലേര്‍ട്ട് സിസ്റ്റം

കല്‍പറ്റ: ശല്യക്കാരായ ആനകളുടെ സാന്നിധ്യം നേരത്തേ തിരിച്ചറിയാന്‍ സഹായിക്കുന്ന എലിഫന്‍റ് അലേര്‍ട്ട് സിസ്റ്റം വികസിപ്പിച്ചെടുത്ത് യുവ എന്‍ജിനീയര്‍. ആനകളെ കാമറക്കണ്ണിലൂടെ നിരീക്ഷിച്ച് സെന്‍സര്‍ വഴി ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് നടവയല്‍ സ്വദേശിയായ ലിബിന്‍ ബാബു (25) വികസിപ്പിച്ചത്. ആനത്താരകളടക്കമുള്ള കേന്ദ്രങ്ങളില്‍ കാമറ സ്ഥാപിക്കുന്നതോടെ നാട്ടിലിറങ്ങുന്നതടക്കമുള്ള ആനകളുടെ സഞ്ചാരം അറിയാനാവും. കാമറയോട് ബന്ധപ്പെട്ടുള്ള സെന്‍സറുമായി കേബിള്‍ വഴി ഘടിപ്പിച്ചിട്ടുള്ള ഫോറസ്്റ്റ് ഓഫിസിലെ മോണിറ്ററില്‍ ഇക്കാര്യം ദൃശ്യമാകും. ഇവിടെനിന്ന് ബട്ടണ്‍ അമര്‍ത്തുന്നതോടെ ഇലക്ട്രിക് പോസ്റ്റുകളില്‍ സ്ഥാപിക്കുന്ന സ്ട്രീറ്റ് അലെര്‍ട്ടിലും വീടുകളില്‍ സ്ഥാപിക്കുന്ന ഹോം അലര്‍ട്ടിലും ആനയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന അറിയിപ്പ് കിട്ടും. മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ആയും ഇതോടൊപ്പം വിവരം നല്‍കാനാവും. ഇതിന്‍െറ പ്രവര്‍ത്തനം പ്രസ്ക്ളബ് ഹാളില്‍ സാങ്കേതിക സഹായത്തോടെ ലിബിന്‍ വിശദീകരിച്ചു. മോഷണത്തെക്കുറിച്ച് സൂചന ലഭിക്കാന്‍ വീടുകളില്‍ ഈ സിസ്റ്റം ഉപയോഗപ്പെടുത്താമെന്നും ലിബിന്‍ പറഞ്ഞു. ആനക്കു പുറമെ മറ്റു മൃഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിക്കാനും ഇത് ഉപകരിക്കും. കേബിള്‍ സ്ഥാപിക്കുന്നതടക്കം ഒരു ലക്ഷത്തോളം രൂപയാണ് ഇതിന് ചെലവു വരുന്നത്. നടവയല്‍ താഴ്വനാല്‍ ബാബു ജെയിംസ്-ലില്ലി ദമ്പതികളുടെ മകനായ ലിബിന്‍ തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍നിന്നാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് പാസായത്. തായ്ലന്‍ഡിലെ ബാങ്കോക്കിലുള്ള ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മെക്കാട്രോണിക്സില്‍ രണ്ടു മാസം ഇന്‍േറണ്‍ഷിപ് ചെയ്യുന്നതിനിടയിലാണ് എലിഫന്‍റ് അലേര്‍ട്ട് സിസ്റ്റം വികസിപ്പിച്ചെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.