കണിയാമ്പറ്റ: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തെ മുഖ്യധാരയിലത്തെിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ഗോത്സവം ഗോത്രജനതയുടെ മുന്നേറ്റത്തിന് മുതല്‍ക്കൂട്ടാണെന്ന് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. കണിയാമ്പറ്റ ജി.എം.ആര്‍.എസില്‍ മൂന്നു ദിവസങ്ങളിലായി നടന്ന സംസ്ഥാനതല സര്‍ഗോത്സവത്തിന്‍െറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരംവേദികള്‍ വരുംകാലങ്ങളില്‍ വിദ്യാഭ്യാസമേഖലയിലെ നേട്ടത്തിന് മുതല്‍ക്കൂട്ടാവും. മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ഗോത്സവ വിജയികള്‍ക്ക് വിദ്യാഭ്യാസരംഗത്ത് ഗ്രേസ്മാര്‍ക്ക് ഉറപ്പുവരുത്തിയതായി മന്ത്രി പറഞ്ഞു. ഗോത്രമേഖലയില്‍ പാഠ്യേതര വിഷയങ്ങളില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനും 50 ശതമാനം ഫണ്ട് വിനിയോഗിക്കാനും വകുപ്പിന് സാധിച്ചതായും മന്ത്രി പറഞ്ഞു. പട്ടികവര്‍ഗ ഹോസ്റ്റലുകളിലേയും സ്കൂളുകളിലെയും വിദ്യാര്‍ഥികളുടെ കായികമേഖല മെച്ചപ്പെടുത്താന്‍ രണ്ടു കോടിയും ഹെറിറ്റേജ് മ്യൂസിയം നിര്‍മിക്കുന്നതിന് അഞ്ചരക്കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാറില്‍നിന്ന് അനുമതി ലഭിച്ചതായി പട്ടികവര്‍ഗ വികസനവകുപ്പ് ഡോ. പി. പുകഴേന്തി അറിയിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കടവന്‍ ഹംസ, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ. മിനി, ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എ. ദേവകി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ അനിലാ തോമസ്, ജില്ലാപഞ്ചായത്ത് മെംബര്‍ കണിയാമ്പറ്റ ഡിവിഷന്‍ പി. ഇസ്മയില്‍, പനമരം ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുഞ്ഞായിഷ, അഖില സുരേന്ദ്രന്‍, കണിയാമ്പറ്റ ജി.എം.ആര്‍.എസ് പി.ടി,എ പ്രസിഡന്‍റ് പി.സി. ബാബു, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ കെ. കൃഷ്ണന്‍, ഐ.ടി.ഡി.പി ജോയന്‍റ് പ്രോഗ്രാം ഓഫിസര്‍ ഇസ്മയില്‍, പള്ളിയറരാമന്‍, എ.ഡി.എം പി.വി. ഗംഗാധരന്‍, അബ്ദുല്‍ ഗഫൂര്‍ കാട്ട എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.