മാനന്തവാടി: ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് കോറോത്ത് അനുവദിച്ച വൈദ്യുതി സെക്ഷന്‍ ഓഫിസ് യാഥാര്‍ഥ്യമാകുന്നു. ആഗസ്റ്റ് 29ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വെള്ളമുണ്ട, തവിഞ്ഞാല്‍ സെക്ഷനുകള്‍ വിഭജിച്ചാണ് പുതിയ സെക്ഷന്‍ രൂപവത്കരിച്ചത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോം, നിരവില്‍പുഴ, പക്രന്തളം, പാലേരി, മക്കിയാട്, ചുരുളി, തവിഞ്ഞാല്‍ പഞ്ചായത്തിലെ ഇരുമനത്തൂര്‍, കാരച്ചാല്‍, ചേരിയമൂല എന്നീ പ്രദേശങ്ങള്‍ പുതിയ ഓഫിസിന് കീഴില്‍വരും. 7608 ഉപഭോക്താക്കള്‍ ഉണ്ടാകും. 48 ട്രാന്‍സ്ഫോമറുകള്‍, 69.2 കി. മീ.11 കെ.വി ലൈന്‍, 344 കി.മീ. ലോ ടെന്‍ഷന്‍ ലൈന്‍ എന്നിവ സെക്ഷന്‍ ഓഫിസ് പരിധിയില്‍ ഉള്‍പ്പെടും. നിലവില്‍ വെള്ളമുണ്ട സെക്ഷനില്‍ ബില്ലടക്കാന്‍ തൊണ്ടര്‍നാട്ടുകാര്‍ 20 കീ.മീ. സഞ്ചരിക്കണം. ഉപഭോക്താക്കളെയും ജീവനക്കാരെയും ഇത് ഏറെ ബുദ്ധിമുട്ടിക്കുന്നു. കോറോത്ത് സെക്ഷന്‍ ഓഫിസ് യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രയാസങ്ങള്‍ പരിഹരിക്കപ്പെടും. കോറോം സ്വദേശി കുന്നന്‍ ജാഫര്‍ പിതാവ് അമ്മദ് ഹാജിയുടെ സ്മരണാര്‍ഥം ഓഫിസ് നിര്‍മാണത്തിനായി 10 സെന്‍റ് സ്ഥലം സൗജന്യമായി നല്‍കി. ഉദ്ഘാടനത്തിനുള്ള ഒരുക്കം പൂര്‍ത്തിയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ബാബു, വികസനകാര്യ ചെയര്‍മാന്‍ വി.സി. സലീം, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.എസ്. അനില്‍കുമാര്‍, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വി.ജി. ബിനു, കെ.എ. ഹിഷാം എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.