ഗൂഡല്ലൂര്‍: ഡി.എം.കെ പുറത്തിറക്കിയ തെരഞ്ഞടുപ്പ് പ്രകടനപത്രിക സൂപ്പര്‍ ഹീറോയാണെന്ന് ഡി.എം.കെ നീലഗിരി ജില്ലാ സെക്രട്ടറിയും കൂനൂര്‍ സ്ഥാനാര്‍ഥിയുമായ ബി.എം. മുബാറക്. ഗൂഡല്ലൂര്‍ ഗാന്ധി മൈതാനിയില്‍ സഖ്യകക്ഷികള്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപ്പാക്കുന്ന കാര്യമാണ് കലൈജ്ഞര്‍ പ്രകടനപത്രികയില്‍ പറയുന്നത്. ആവിന്‍ പാലിന് ഏഴുരൂപ കുറക്കും, ക്ഷീരകര്‍ഷകരെ സംരക്ഷിക്കുന്നതിനായി കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നത് സര്‍ക്കാര്‍തന്നെ സംഭരിക്കും, സ്കൂള്‍ കുട്ടികള്‍ക്ക് മുട്ടക്കൊപ്പം ഇനി പാലും നല്‍കും, മദ്യം നിരോധിക്കും, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും, പുതിയ തൊഴില്‍ സൃഷ്ടിച്ച് മൂന്നു ലക്ഷം യുവാക്കള്‍ക്ക് ജോലി നല്‍കും തുടങ്ങിയ വാഗ്ദാനങ്ങള്‍ ഡി.എം.കെ ഭരണത്തില്‍ വന്നാല്‍ നടപ്പാക്കും. 2006 പ്രകടനപത്രികയില്‍ ഒരു രൂപക്ക് റേഷനരി, മറ്റു സൗജന്യങ്ങള്‍ എന്നിവ പ്രഖ്യാപിച്ചത് കലൈജ്ഞര്‍ നടപ്പാക്കിയപ്പോള്‍ ആ പ്രകടനപത്രിക ഹീറോ ആയിരുന്നു. ഇപ്പോഴത്തെ പ്രകടനപത്രിക സൂപ്പര്‍ ഹീറോയാണെന്നും ഇതൊറ്റ കാരണം കൊണ്ടുതന്നെ തമിഴ്നാട്ടില്‍ ഡി.എം.കെ ഭരണത്തില്‍ തിരിച്ചത്തെുമെന്നും മുബാറക് പറഞ്ഞു. യോഗത്തില്‍ മുഖ്യാതിഥിയായി എത്തിയ ഡി.എം.കെ പാര്‍ട്ടി നയവിശദീകരണ സെക്രട്ടറിയായ എ. രാജ ഗൂഡല്ലൂരിലെ ജനക്കൂട്ടം കണ്ട് സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ അഡ്വ. ദ്രാവിഡമണിയെ പുകഴ്ത്തി. ഇത്തൊരമൊരു പൊതുയോഗം ദ്രാവിഡമണിയും സഖ്യകക്ഷികളും ഒരുക്കുമെന്ന് കരുതിയില്ളെന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തക സമിതിയോഗം തന്നെയും നേതൃത്വത്തെയും അമ്പരപ്പിക്കും വിധം സ്വീകരണ പൊതുയോഗമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ എം.എല്‍.എ ആയിട്ടുപോലും ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും അടിയന്തര സാഹചര്യത്തില്‍ പോലും ജനങ്ങളോടൊപ്പം നിന്നതുമാണ് അദ്ദേഹത്തിന് വീണ്ടും മത്സരിക്കാന്‍ വരെ അവസരം ലഭിച്ചത്. ഇപ്പോഴത്തെ നീലഗിരി എം.പി എവിടെയാണെന്നുപോലും ആര്‍ക്കുമറിയില്ല. വന്യമൃഗങ്ങളാല്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ പോലും ജയലളിതയുടെ എം.പിയും മറ്റു നേതാക്കളും എത്താറില്ല. പാട്ടവയലില്‍ കടുവ കൊന്ന യുവതി എ.ഡി.എം.കെ കക്ഷിക്കാരിയായിരുന്നു. ജാതിയോ പാര്‍ട്ടിയോ നോക്കാതെ താന്‍ 50,000 രൂപയാണ് മഹാലക്ഷ്മിയുടെ കുടുംബത്തിന് നല്‍കിയത്. ഒരു ഭരണകക്ഷി നേതാവിനെയും അന്നേരം രംഗത്ത് കണ്ടില്ളെന്ന് രാജ പറഞ്ഞു. ഗൂഡല്ലൂര്‍കാരുടെ പ്രശ്നം കലൈജ്ഞറുടെ മുന്നില്‍ നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയും. എന്നാല്‍, ജയലളിതയുടെ മുന്നില്‍ ഒരു ജനപ്രതിനിധിക്കും എത്താനോ കാര്യങ്ങള്‍ പറയാനോ കഴിയില്ല. ഭരണകക്ഷിക്കാര്‍ ഉള്‍പ്പെടെ ഒരു ലക്ഷം പേര്‍ ഒപ്പുവെച്ച നിവേദനം വാങ്ങാന്‍ പോലും തയാറാകാത്ത മുഖ്യമന്ത്രിയാണ് ജയലളിതയെന്നും രാജ കുറ്റപ്പെടുത്തി. 2006 ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസിന്‍െറ അഡ്വ. കോശിബേബി പറഞ്ഞു. അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ സഖ്യകക്ഷികള്‍തന്നെയാണ് ഇപ്പോള്‍ ഡി.എം.കെക്കൊപ്പമുള്ളത്. അന്ന് ഡി.എം.കെ സ്ഥാനാര്‍ഥിയായിരുന്നത് ബി.എം. മുബാറക്കായിരുന്നു. അദ്ദേഹത്തിനാണ് സംസ്ഥാനത്തില്‍തന്നെ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയമുണ്ടായത്. അതിലേറെ ഭൂരിപക്ഷം ദ്രാവിഡമണിക്ക് ലഭിക്കുമെന്നും കോശിബേബി പറഞ്ഞു. ഡി.എം.കെ നേതാക്കളായ എം. പാണ്ഡ്യരാജ്, കാശിലിംഗം, ശിവാനന്ദരാജ, എ. ലിയാക്കത്തലി, അമൃതലിംഗം, കോണ്‍ഗ്രസ് നേതാക്കളായ കെ.പി. മുഹമ്മദ് ഹാജി, സി. കുഞ്ഞാപ്പി, ഷാജി ചളിവയല്‍, എന്‍.എ. അഷ്റഫ്, അനസ് എടാലത്ത്, സെയ്ത് മുഹമ്മദ്, മുസ്ലിം ലീഗ് നേതാക്കളായ കെ.പി. മുഹമ്മദ് ഹാജി, സി.എച്ച്.എം. ഹനീഫ, എം.എ. സലാം, ഡോ. നാസര്‍ ഹാജി, വി.കെ. ഹനീഫ, മനിതനേയ മക്കള്‍ കക്ഷിയിലെ അഹമദ് യാസീന്‍, അബ്ദുല്‍ സമദ്, സാദിഖ് ബാബു തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ഡി.എം.കെ ഗൂഡല്ലൂര്‍ നഗര സെക്രട്ടറി കെ. രാജേന്ദ്രന്‍ സ്വാഗതവും കോണ്‍ഗ്രസ് ഗൂഡല്ലൂര്‍ നഗര കമ്മിറ്റി പ്രസിഡന്‍റ് കെ. ഹംസ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.