മുട്ടില്‍ പഞ്ചായത്ത്: ആരോപണം അടിസ്ഥാനരഹിതം

മുട്ടില്‍: മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന യു.ഡി.എഫ് നേതാവ് തന്‍െറ ഇഷ്ടക്കാരനുവേണ്ടി സമ്മര്‍ദം ചെലുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു. പഞ്ചായത്തിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് അതില്‍ പങ്കില്ല. എന്നിട്ടും നേതാക്കന്മാരെ ആക്ഷേപിക്കുന്നതും സത്യത്തിന് നിരക്കാത്തതുമായ വാര്‍ത്തകള്‍ പടച്ചുവിടുന്നതിലും കമ്മിറ്റി പ്രതിഷേധിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ ചിലര്‍ ഇടതുപക്ഷത്തെ കൂട്ടുപിടിക്കുകയായിരുന്നു. മുഖ്യമന്ത്രി, എം.പി, എം.എല്‍.എ തുടങ്ങിയവരുടെ ചികിത്സാ സഹായ നിധിയില്‍നിന്നുള്ള ഫണ്ട് വിതരണത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും കോണ്‍ഗ്രസ് ജില്ല, സംസ്ഥാന നേതാക്കളുടെ ശിപാര്‍ശക്കത്ത് ഉപയോഗിച്ച് സഹായങ്ങള്‍ നല്‍കുകയും ചെയ്ത് അതിന്‍െറ പേരില്‍ വോട്ട് വാങ്ങിയ ശേഷം ഇടതുപക്ഷത്തിന്‍െറ ഒപ്പം ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റായത് രാഷ്ട്രീയവഞ്ചനയാണ്. ഇതിന് ഒത്താശ ചെയ്തുകൊടുത്ത പഞ്ചായത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി കെ.പി.സി.സിക്ക് പരാതി നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിച്ച്, പിഴവുകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്‍റ് ടി.ജെ. ജോയ് അധ്യക്ഷത വഹിച്ചു. എം.ഒ. ദേവസ്യ, എ. മാധവന്‍ മാസ്റ്റര്‍, കെ. പത്മനാഭന്‍, മുസ്തഫ പയന്തോത്ത്, വി.കെ. ഗോപി, ഫെന്നി കുര്യന്‍, ഒൗസേപ്പ് കൈതമറ്റം, ബാലകൃഷ്ണന്‍ നായര്‍, ബാബു കൊറ്റയാടം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.