ജില്ലാ ആശുപത്രി മാലിന്യം: മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടി

കല്‍പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിയിലെ മാലിന്യം ആശുപത്രിപരിസരത്ത് അശാസ്ത്രീയമായി തള്ളുന്നത് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയില്‍ മാനന്തവാടി നഗരസഭാ സെക്രട്ടറിയോടും ജില്ലാ മെഡിക്കല്‍ ഓഫിസറോടും സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടി. മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് വി. മോഹന്‍കുമാറാണ് കേസുകള്‍ പരിഗണിച്ചത്. പരിയാരം ഗവ. ഹൈസ്കൂളിലെ അധ്യാപകക്ഷാമം വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികബാധ്യതയായി മാറിയിരിക്കുകയാണെന്ന പരാതിയും കമീഷന്‍ പരിഗണിച്ചു. ഒമ്പത് അധ്യാപകതസ്തികകളുണ്ടെങ്കിലും ഇവിടെ ആറ് അധ്യാപകരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ആര്‍.എം.എസ്.എ പ്രകാരം അധ്യയനം നടത്തുന്ന സ്കൂളില്‍ ഒഴിവുള്ള ഇംഗ്ളീഷ്, മലയാളം, കണക്ക് അധ്യാപകതസ്തികകളില്‍ പി.ടി.എ ആണ് അധ്യാപകരെ നിയോഗിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വിദ്യാര്‍ഥികളില്‍നിന്ന് പിരിവെടുത്താണ് ഇവര്‍ക്ക് ശമ്പളംനല്‍കുന്നത്. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോടും ജില്ലാ കലക്ടറോടും കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കാരുണ്യ ബനവലന്‍റ് ഫണ്ടില്‍നിന്ന് രണ്ടുതവണ തുക അനുവദിച്ചതായി അറിയിപ്പ് ലഭിച്ചിട്ടും ഇതുവരെ ധനസഹായം ലഭിച്ചില്ളെന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശിനി കാര്‍ത്യായനിയുടെ പരാതിയില്‍ കാരുണ്യ അഡ്മിനിസ്ട്രേറ്ററോട് കമീഷനുമുമ്പാകെ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു. സിനിമാ തിയറ്റര്‍ തൊഴിലാളികളുടെ കൂലി ഏകീകരിക്കണമെന്ന ആവശ്യവും കമീഷന് മുന്നിലത്തെി. ഇക്കാര്യം പരിഹരിക്കാന്‍ ലേബര്‍ കമീഷനോട് ആവശ്യപ്പെട്ടു. ഇക്കോളജിക്കല്‍ ഫ്രജൈല്‍ ലാന്‍ഡ് (ഇ.എഫ്.എല്‍) നിയമപ്രകാരം ഭൂമിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് 27 പരാതികളാണ് കമീഷന് ലഭിച്ചത്. പരാതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടും കല്‍പറ്റ ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസറോടും നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ നല്‍കുന്നില്ളെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ പരാതി നല്‍കിയ കെ.ടി. ബീരാന് കെ.എസ്.ആര്‍.ടി.സി എം.ഡി കുടിശ്ശികയടക്കം അദ്ദേഹത്തിന് പെന്‍ഷന്‍ നല്‍കിയതിനു പുറമേ പെന്‍ഷന്‍ പുനക്രമീകരിച്ചുകൊടുക്കുകയും ചെയ്തതായി കമീഷന്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി ടൗണിലെ ട്രാഫിക് സിഗ്നല്‍ സംവിധാനം തകരാറിലായതു സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് കമീഷന്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. സിറ്റിങ്ങില്‍ പുതിയ മൂന്നു പരാതികള്‍ ലഭിച്ചു. പരിഗണിച്ച 92 പരാതികളില്‍ 12 കേസുകള്‍ തീര്‍പ്പാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.