കല്‍പറ്റ: തെരഞ്ഞെടുത്ത പട്ടികവര്‍ഗ സങ്കേതങ്ങളുടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിനായി പട്ടികവര്‍ഗ വികസനവകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ മുഴുവന്‍ പ്രവൃത്തികളും ജനുവരി 15നകം പൂര്‍ത്തിയാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍ദേശം നല്‍കി. പദ്ധതിക്കായി 2014-15 വര്‍ഷത്തില്‍ അനുവദിച്ച 64.9733 കോടി രൂപയില്‍ 59.9765 കോടി രൂപക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തില്‍ ഏഴ്, പനമരം പഞ്ചായത്തില്‍ എട്ട്, പുല്‍പള്ളി ഏഴ്, നൂല്‍പുഴ, മൂപ്പൈനാട്, മേപ്പാടി ആറുവീതം എന്നിങ്ങനെ കോളനികളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. ഇതില്‍ നൂല്‍പുഴ, മൂപ്പൈനാട്, മേപ്പാടി കോളനികളുടെ പട്ടിക പുതുക്കിയിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തില്‍ അനുവദിച്ച 12.56 കോടി രൂപയില്‍ 11.72 കോടി രൂപക്ക് ഭരണാനുമതിയായി. തിരുനെല്ലി പഞ്ചായത്തിലെ രണ്ട് കോളനികളിലെ റോഡ് പ്രവൃത്തികള്‍ പൂര്‍ത്തിയായി. ബാക്കി കോളനികളില്‍ പ്രവൃത്തി നടക്കുന്നു. ജീവനോപാധികളുടെ നിര്‍വഹണം നവംബര്‍ 30നുമുമ്പ് പൂര്‍ത്തീകരിക്കും. പനമരം ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച 10.62 കോടി രൂപയില്‍ 93 കോടി രൂപക്ക് ഭരണാനുമതിയായി. വീട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി വരുന്നു. മറ്റു പ്രവൃത്തികള്‍ ഈ ആഴ്ച തുടങ്ങും. ഡിസംബര്‍ 31നകം എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കും. പുല്‍പള്ളി പഞ്ചായത്തില്‍ അനുവദിച്ച 11.01 കോടി രൂപയില്‍, 91.4 കോടി രൂപക്ക് ഭരണാനുമതിയായി. പഞ്ചായത്തില്‍ കമ്യൂണിറ്റി ഹാളിന്‍െറ പ്രവൃത്തി പൂര്‍ത്തിയായി വരുന്നു. മറ്റു പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഉടന്‍ പ്രവൃത്തി ആരംഭിക്കും. നൂല്‍പുഴയില്‍ അനുവദിച്ച 10.01 കോടി രൂപയില്‍, 99 കോടി രൂപക്ക് ഭരണാനുമതിയായി. സുല്‍ത്താന്‍ ബത്തേരി ബി.ഡി.ഒ ആണ് നിര്‍വഹണ ഏജന്‍സി. ഈ പഞ്ചായത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ല. മേപ്പാടിയില്‍ അനുവദിച്ച 10.55 കോടി രൂപയില്‍ 97.43 കോടി രൂപക്ക് ഭരണാനുമതിയായിട്ടുണ്ട്. എല്ലാ പ്രവൃത്തികളും ഈയാഴ്ച തുടങ്ങും. മൂപ്പൈനാട് അനുവദിച്ച 10.19 കോടി രൂപയില്‍ 97.43 കോടി രൂപക്കാണ് ഭരണാനുമതിയായത്. പഞ്ചായത്തില്‍ വീട് നിര്‍മാണവും മറ്റു നിര്‍മാണ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്. യോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) കെ.കെ. വിജയന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ കെ.കെ. കൃഷ്ണന്‍, മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ വാണിദാസ്, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ വിനോദ് കുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, നിര്‍വഹണ ഏജന്‍സികളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.