സുമനസ്സുകളെ കാത്ത് നിര്‍ധനകുടുംബം

കല്‍പറ്റ: കരള്‍രോഗം ബാധിച്ച ഗൃഹനാഥന് എസ്റ്റേറ്റിലെ പണി നിര്‍ത്തേണ്ടിവന്നു. കിടപ്പിലായ ഭര്‍ത്താവിനെ പരിചരിക്കാന്‍ ഭാര്യക്ക് പണിക്ക് പോകാന്‍ കഴിയാത്ത അവസ്ഥ. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ 30 ലക്ഷം രൂപ ചെലവുള്ള കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണം. അന്നന്നുള്ള അന്നത്തിന് പോലും നാട്ടുകാരുടെ സഹായം വേണ്ട ഇവര്‍ക്ക് ഈ ഭീമമായ തുകയെപ്പറ്റി ചിന്തിക്കാന്‍ പോലുമാകുന്നില്ല. മേപ്പാടി ചുളിക്ക എസ്റ്റേറ്റിലെ പാടിയില്‍ താമസിക്കുന്ന തോട്ടംതൊഴിലാളിലായ പള്ളീലത്ത് ഹാരിസ് (50) ആണ് ഭീമമായ ചികിത്സാചെലവ് താങ്ങാനാവാതെ കഷ്ടപ്പെടുന്നത്. ഒന്നരവര്‍ഷമായി കരള്‍സംബന്ധമായ അസുഖം ബാധിച്ചിട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലും മിംസ് ആശുപത്രിയിലുമായാണ് ചികിത്സ. ഉള്ളതു മുഴുവന്‍ വിറ്റുപെറുക്കി 10 ലക്ഷത്തോളം രൂപ ഇതിനകം ചികില്‍സക്കായി ചെലവിട്ടു. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ കരള്‍ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍ പറയുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ഈ ശസ്ത്രക്രിയ ഇല്ലാത്തതിനാല്‍ മിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തണം.ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കുമായി 30 ലക്ഷം രൂപ ചെലവുവരും. 15 ലക്ഷം രൂപ ശസ്ത്രക്രിയക്ക് മുമ്പേ ആശുപത്രിയില്‍ കെട്ടിവെക്കണം. മാറ്റിവെക്കാനുള്ള കരള്‍ ശരിയായിട്ടുണ്ടെന്നും രണ്ടാഴ്ചക്കകം ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍ അറിയിച്ചു. ഭീമമായ തുക കണ്ടത്തൊന്‍ കുടുംബത്തിന് കഴിയില്ല. രോഗം ബാധിച്ചതോടെ ഹാരിസിന് പണിക്കുപോവാന്‍ പറ്റാതായി. എസ്റ്റേറ്റ് കമ്പനിയില്‍നിന്ന് പിരിഞ്ഞു. ഭാര്യ പാത്തുമ്മയും എസ്റ്റേറ്റ് തൊഴിലാളിയാണ്. ഭര്‍ത്താവിനെ പരിചരിക്കേണ്ടതിനാല്‍ ഇവര്‍ക്കും ഇപ്പോള്‍ പണിക്ക് പോകാനാകുന്നില്ല. മൂന്നുമക്കളാണിവര്‍ക്ക്. കുടുംബത്തെ സഹായിക്കാനായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപംനല്‍കി. മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. സഹദാണ് ചെയര്‍മാന്‍. എം.ഐ. ഷാനവസ് എം.പി, എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ എന്നിവര്‍ രക്ഷാധികാരിയാണ്. എസ്.ബി.ഐയുടെ മേപ്പാടി ബ്രാഞ്ചില്‍ അക്കൗണ്ടും തുടങ്ങി. നമ്പര്‍: 35364858579. IFC CODE. SBINO 010698. ഫോണ്‍: 9744282409. ഇതുസംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ കമ്മിറ്റി കണ്‍വീനറും വാര്‍ഡംഗവുമായ മുഹമ്മദ് യൂനുസ്, വാര്‍ഡംഗം കെ.കെ. സലാം, ട്രഷറര്‍ ആര്‍. മുഹമ്മദ്, വൈസ് ചെയര്‍മാന്‍ എം.കെ. മുരളി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.