മാനന്തവാടി: ഡി.സി.സി ജന. സെക്രട്ടറി പി.വി. ജോണ്‍ പാര്‍ട്ടി ഓഫിസില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കെ.പി.സി.സി അഞ്ചുപേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃയോഗം ഞായറാഴ്ച മാനന്തവാടിയില്‍ നടക്കും. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ആത്മഹത്യയെ തുടര്‍ന്ന് ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനം താളംതെറ്റിയിരുന്നു. ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസിനെതിരെയും സില്‍വി തോമസിനെതിരെയും ജോണിന്‍െറ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നേതൃയോഗം ഞായറാഴ്ച ചേരുന്നത്. അതേസമയം, കെ.പി.സി.സി പുറത്താക്കിയ അഞ്ചുപേരില്‍ സില്‍വി തോമസ്, പി.കെ. രാജന്‍ മാസ്റ്റര്‍ എന്നിവരൊഴികെയുള്ളവര്‍ സംഭവത്തില്‍ നേരത്തേതന്നെ നടപടിക്ക് വിധേയരായവരാണ്. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മാനന്തവാടി ലയണ്‍സ് ഹാളിലാണ് യോഗം. ജനുവരി എട്ടിന് മാനന്തവാടിയിലത്തെുന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ ജനരക്ഷാ യാത്ര വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനാണ് യോഗം. മാനന്തവാടി നിയോജക മണ്ഡലംതല നേതാക്കള്‍, മണ്ഡലം പ്രസിഡന്‍റുമാര്‍, ഡി.സി.സി ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരാണ് പങ്കെടുക്കുക. മന്ത്രി പി.കെ. ജയലക്ഷ്മി, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം, ജോണിന്‍െറ ആത്മഹത്യാ കുറിപ്പില്‍ സില്‍വി തോമസിനൊപ്പം പേരുണ്ടായിരുന്ന ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസിനെതിരെ നടപടിയില്ലാത്തത് ചര്‍ച്ചയായിട്ടുണ്ട്. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി.സി.സി സെക്രട്ടറി സില്‍വി തോമസ്, അഡ്വ. ജോസ് കൂമ്പൂക്കന്‍, ലേഖ രാജീവന്‍, വി.കെ. ജോസ്, പി.കെ. രാജന്‍ മാസ്റ്റര്‍ എന്നിവരെയാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. കെ.എല്‍. പൗലോസിനെ ജോണിന്‍െറ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാത്തതിന്‍െറ പേരില്‍ താക്കീത് ചെയ്യുക മാത്രമാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.