കൊട്ടിയം: ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിൽ രോഗഭീതിയുയർത്തി ഓടയിൽനിന്ന് മലിനജലം പൊ ട്ടി ഒഴുകുന്നു. മനുഷ്യവിസർജ്യവും ശൗചാലയ മാലിന്യവുമടക്കം കലർന്ന മലിനജലം ദേശീയ പാതയിലൂടെ കിലോമീറ്ററുകൾ ഒഴുകിയിട്ടും അധികൃതർ കണ്ട ഭാവമില്ല. മലിനജലത്തിൽ ചവി ട്ടാതെ ആശുപത്രിയുടെ ഗേറ്റ് കടക്കാനാവാത്ത അവസ്ഥയിലാണ് രോഗികളും ജീവനക്കാരും. ദേശീയപാതയുടെ വശത്തുകൂടി പരന്നൊഴുകുന്ന മലിനജലത്തിൽ ചവിട്ടി രൂക്ഷമായ ദുർഗന്ധം സഹിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ് കാൽനടക്കാർ.
വെളിയിട വിസർജനമുക്ത പഞ്ചായത്തായി ഐ.എസ്.ഒ അംഗീകാരം നേടിയ മയ്യനാട് പഞ്ചായത്തിെൻറ പരിധിയിലാണ് നടുറോഡിലൂടെ വിസർജ്യം കലർന്ന മലിനജലം ഒഴുകുന്നത്. കൊട്ടിയം ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ നിന്നുമാണ് ഓടയിലേക്ക് മലിനജലം ഒഴുക്കുന്നത്. മഴവെള്ളം ഒഴുകിപ്പോകുന്നതിനായാണ് ദേശീയപാതക്ക് ഇരുവശവും ഓടകൾ നിർമിച്ച് പറക്കുളത്തെ തോടുമായി ബന്ധിപ്പിച്ചിരുന്നത്. എന്നാൽ, കാലങ്ങളായി വ്യാപാര സ്ഥാപനങ്ങൾ ഓടവഴി മലിനജലം ഒഴുക്കിവിടുകയാണ്.
മലിനജലം ഒഴുകിയെത്തിയതോടെ പറക്കുളം വയൽ, പുല്ലാങ്കുഴി എന്നിവിടങ്ങളിലെ ജലസ്രോതസ്സുകൾ മലിനമായിരുന്നു. ഇതോടെ നാട്ടുകാരും വാർഡ് മെംബറും ചേർന്ന് വ്യാപാര സ്ഥാപനങ്ങൾ ഓടയിലേക്ക് ഘടിപ്പിച്ചിരുന്ന മാലിന്യക്കുഴലുകൾ നീക്കം ചെയ്തിരുന്നു. എന്നാൽ, മാലിന്യക്കുഴലുകൾ മണിക്കൂറുകൾക്കുള്ളിൽ വീണ്ടും സ്ഥാപിച്ചു. അധികൃതരോട് പരാതി പറഞ്ഞ് മടുത്ത നാട്ടുകാർ ഓടയുടെ ചില ഭാഗങ്ങൾ മണ്ണിട്ട് മൂടിയിരുന്നു. ഇവിടങ്ങളിൽ കൂടിയാണ് ഇപ്പോൾ മലിനജലം കവിഞ്ഞൊഴുകുന്നത്. സാംക്രമിക രോഗഭീതിയുയർത്തി നടുറോഡിലൂടെ മലിനജലം ഒഴുകുന്നതിന് ഉടൻ പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.