വിഴിഞ്ഞം റെയിൽപാത: കൊങ്കൺ റെയിൽവേയുമായി ധാരണപത്രം ഒപ്പിട്ടു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ ദേശീയ റെയിൽപാതയുമായി ബന്ധിപ്പിക്കുന്നതിന് 12 കിലോമീറ്റർ പാത നിർമിക്കാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയും കൊങ്കൺ റെയിൽവേയും ധാരണപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയ​െൻറ സാന്നിധ്യത്തിൽ ചൊവ്വാഴ്ച വൈകീട്ടാണ് ഇരു കമ്പനികളും ധാരണപത്രം ഒപ്പിട്ടത്. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കാനാണ് പാത നിർമിക്കുന്നത്. 2022 മേയിൽ പാത പൂർത്തിയാകും. 555 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. 12 കിലോമീറ്റർ പാതയിൽ എട്ട് കിലോമീറ്ററോളം തുരങ്കങ്ങളിലൂടെയായിരിക്കും. 30 ഏക്കർ ഭൂമിയാണ് ഇതിനുവേണ്ടി ഏറ്റെടുക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽ വികാസ് നിഗം ലിമിറ്റഡുമായി നേരത്തെ ഈ പദ്ധതിക്കുവേണ്ടി ധാരണപത്രം ഒപ്പിട്ടിരുന്നു. എന്നാൽ വിവിധ പദ്ധതികളുടെ തിരക്കുകാരണം ആർ.വി.എൻ.എൽ ഇതിൽനിന്ന് പിന്മാറിയ സാഹചര്യത്തിലാണ് കൊങ്കൺ റെയിൽവെ കോർപറേഷനെ ഇതിന് ചുമതലപ്പെടുത്താൻ തീരുമാനിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്ക് വേണ്ടി മാനേജിങ് ഡയറക്ടർ ഡോ. ജയകുമാറും കൊങ്കൺ റെയിൽവേ കോർപറേഷനുവേണ്ടി സി.എം.ഡി സഞ്ജയ് ഗുപ്തയും ധാരണപത്രത്തിൽ ഒപ്പുവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.