കിഴക്കൻ മേഖലയിൽ വന്യമൃഗ ശല്യം വർധിക്കുന്നു പത്തനാപുരം: കിഴക്കൻ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാകുമ്പോള്‍ വനംവകുപ്പും ജനപ്രതിനിധികളും പ്രശ്നം പരിഹരിക്കാനാവാതെ ഇരുട്ടിൽ തപ്പുന്നു. വന്യമൃഗങ്ങളിൽനിന്നും രക്ഷനേടാൻ നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുന്നുണ്ടെങ്കിലും അവയെല്ലാം ഫയലിൽ ഉറങ്ങുകയാണ്. ജനവാസമേഖലയില്‍ പുലിയും ആനയും കുരങ്ങുമെല്ലാം യഥേഷ്ടം വിഹരിക്കുന്നു. പിറവന്തൂര്‍ പഞ്ചായത്തിലെ വെരുക്കുഴിയില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടിയതാണ് ഒടുവിലെ സംഭവം. മേഖലയിൽ അന്‍പതിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. കിടങ്ങുകളോ വൈദ്യുത വേലികളോ നിര്‍മിക്കണമെന്നുള്ള പൊതുജനത്തിെൻറ ആവശ്യത്തിന് ഇതുവരെ വനംവകുപ്പ് ചെവി കൊടുത്തിട്ടില്ല. ജനവാസമേഖലയില്‍ കുരങ്ങ്, പന്നി, കടുവ, പുലി തുടങ്ങിയ കാട്ടുമൃഗങ്ങള്‍ ഭീഷണിയാകുെമ്പാഴും കെണി വെക്കാന്‍ ഉള്ള ഇരുമ്പ് കൂടുകള്‍ പത്തനാപുരം ഫോറസ്റ്റ് സ്റ്റേഷനിലെ ഷെഡില്‍ സുരക്ഷിതമായിരിക്കുന്നു. കെ.ബി. ഗണേഷ്കുമാര്‍ വനംമന്ത്രിയായിരുന്നപ്പോള്‍ വന്യമൃഗശല്യത്തെപ്പറ്റി ജനങ്ങളുടെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇരുമ്പ് കൂടുകള്‍ വാങ്ങിയത്. ഇത്തരം കൂടുകള്‍ ഉപയോഗിച്ച് മുമ്പ് കുരങ്ങ്, പുലി ഉള്‍പ്പെടെയുള്ള മൃഗങ്ങളെ കെണിയില്‍പ്പെടുത്തിയിരുന്നു. നിലവില്‍ പട്ടാഴി, തലവൂര്‍, പത്തനാപുരം, പിറവന്തൂര്‍ പഞ്ചായത്തുകളില്‍ ജനവാസമേഖലയില്‍ പോലും കാട്ടുമൃഗങ്ങളുടെ ശല്യം വർധിക്കുമ്പോള്‍ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നില്ല. മൃഗങ്ങളെ പിടികൂടാനുള്ള ഇരുമ്പ് കൂടുകള്‍ ഉപയോഗിക്കാത്തതില്‍ പ്രതിഷേധവും വ്യാപകമാണ്. വനാതിര്‍ത്തിയില്‍ നിർമിച്ചിരുന്ന കിടങ്ങുകള്‍ നികന്നതും സൗരോര്‍ജ വേലികള്‍ തകര്‍ന്നതും വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടക്കുന്നതിന് കാരണമാണ്. സ്ഥിരമായി വന്യമൃഗങ്ങള്‍ ഇറങ്ങുന്ന എലപ്പക്കോട്, കടശ്ശേരി എന്നിവിടങ്ങളില്‍ സോളാര്‍ ഫെന്‍സിങ് മരം വീണും ബാറ്ററികള്‍ നശിച്ചും ഉപയോഗശൂന്യമാണ്. മുള്ളുമലയില്‍ നിര്‍മിച്ച കിടങ്ങുകളെല്ലാം മണ്ണു നിറഞ്ഞ് നികന്നുകഴിഞ്ഞു. കുരങ്ങുകളുടെയും പന്നികളുടെയും ശല്യത്താല്‍ കൃഷി ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണ് മിക്കയിടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.